പയ്യന്നൂര്‍: പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനായി മന്ത്രി നല്കിയ വാഗ്ദാനങ്ങളിലൊന്നുപോലും അഞ്ച് മാസമായിട്ടും നടപ്പായില്ല.ആവശ്യത്തിന് ജീവനക്കാരോ ബസുകളോ ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കേണ്ടി വരുന്ന അവസ്ഥയിലാണ് പയ്യന്നൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ. കഴിഞ്ഞ ജനുവരി നാലിന് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്സും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പയ്യന്നൂര്‍ ഡിപ്പോയുടെ വികസനത്തിനായി അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചില വാഗ്ദാനങ്ങള്‍ നല്‍കിയത്.
ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുമെന്നും ഡിപ്പോയില്‍ കാന്റീന് ആരംഭിക്കുമെന്നും ബംഗളൂര് സര്‍വീസിനായി പുതിയ ബസ് അനുവദിക്കുമെന്നും പയ്യന്നൂര്‍-തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുമെന്നുള്ള വാഗ്ദാനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഈ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. 193 ഡ്രൈവര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും ബസുകളെല്ലാം റോഡിലിറങ്ങണമെങ്കില്‍ 50 ഡ്രൈവര്‍മാര്‍ കൂടിവേണം. 243 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് നിലവില്‍ നാലുപേര്‍ കുറവാണ്. ഇതില്‍ കോഴിക്കോട് മുതലുള്ള 26 വനിതാ കണ്ടക്ടര്‍മാരുണ്ട്.
വനിതാ കണ്ടക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ സ്വന്തം നാട്ടില്‍ നിയമനം നല്‍കണമെന്ന നിബന്ധന നടപ്പായാല്‍ കണ്ടക്ടര്‍മാരുടെ എണ്ണം ഇനിയും കുറയും. ജീവനക്കാരുടെ കുറവുകാരണം ഓരോ ദിവസവും പല സര്‍വീസുകളും റദ്ദാക്കുകയാണ്. ശരാശരി പത്ത് ബസുകളെങ്കിലും ദിവസവും കട്ടപ്പുറത്താണ്. ഒന്നുശരിയാക്കി റോഡലിറങ്ങുമ്പോഴേക്കും രണ്ടെണ്ണം കട്ടപ്പുറത്ത് കയറുമെന്ന നിലയിലാണ് ഇവിടെയുള്ള പല ബസുകളുടെ അവസ്ഥ.
കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച 40 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ 12 മുറികള്ക്ക്്് മാത്രമാണ് പലവട്ടം പരസ്യപ്പെടുത്തിയിട്ടും ആളുകളെത്തിയത്. ഒമ്പത് ലക്ഷം മുതല്‍ 22 ലക്ഷം വരെയാണ് മുറികള്‍ക്ക് നിശ്ചയിച്ച ഡിപ്പോസിറ്റ് സംഖ്യ. ഡിപ്പോസിറ്റ് നിരക്ക് അധികമാണെന്ന കാരണത്താലാണ് മറ്റു മുറികളെടുക്കാന്‍ ആരും തയാറാവാത്തതെന്നാണറിയുന്നത്.