എ.എഫ്.ഷാഹിന
നോമ്പുകാലം എന്നും കണ്ണൂരിന്റെ ഇന്നലെകളാണ്. നോമ്പ് തുറക്ക് അറക്കലെ മണിമുഴക്കവും കാതോര്‍ത്തിരുന്ന കാലം. ഇളം പ്രായത്തില്‍ മത്സരിച്ചു നോമ്പെടുത്ത കാലമായിരുന്നു. ഉപ്പക്കും ഉമ്മക്കും മക്കള്‍ ഇത്രയെണ്ണം നോമ്പെടുത്തു എന്ന് പറയുന്നതിലായിരുന്നു അഭിമാനം. അത്താഴത്തിനുശേഷം സുബ്ഹ് നമസ്കാരം കഴിഞ്ഞാല്‍ പിന്നെ കടല്‍ക്കരവരെ നടക്കും. കൂട്ടുകാരോടൊത്ത് നോമ്പ് വിശേഷം പറഞ്ഞു ഒടുവില്‍ ഉച്ചയ്ക്ക് ളുഹ്റിന് പള്ളിയിലെത്തും. കണ്ണൂര്‍ ജുമാമസ്ജിദില്‍ നിസ്കാരം കഴിഞ്ഞാല്‍ പിന്നെ അസര്‍വരെ ഉറക്കമാണ്. അസര്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക്.
വൈകുന്നേരങ്ങളിലാണ് നോമ്പുകാലത്ത് അടുക്കള സജീവമാകുക. കണ്ണൂര്‍ സെപ്ഷല്‍ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഉമ്മ. കുട്ടികള്‍ക്ക് ആവശ്യമുളളത് ഉണ്ടാക്കിത്തരും. ചെറിയ നോമ്പ് തുറ, വലിയ നോമ്പു തുറ എന്നിങ്ങനെ നോമ്പ് തുറ രണ്ടുരീതിയിലാണ്. വാപ്പ സാധാരണ മഗ്രിബ് നിസ്കാരം കഴിഞ്ഞാണ് നോമ്പ് തുറക്കാനെത്തുക. സമീപത്തെ പളളിയില്‍നിന്ന് മഗ്രിബ് ബാങ്ക് വിളിച്ചാലും ഉമ്മ പറയും ആയിട്ടില്ല, അറക്കലിലെ മണിയൊച്ച കേട്ടിട്ടില്ലെന്ന്. മണി മുഴങ്ങിക്കഴിഞ്ഞാല്‍ കണ്ണൂര്‍ ജുമാമസ്ജിദില്‍ നിന്നു ബാങ്ക് ഉയരും. ചെറിയ നോമ്പ് തുറ വിഭവ സമൃദ്ധമായിരിക്കും. അടയും വടയുമില്ലാത്ത നോമ്പ് ഓര്‍മയിലില്ല.
എന്റെ മാത്രമല്ല കണ്ണൂര്‍, തലശേരി ഭാഗത്തുളള മിക്കവരുടെയും അനുഭവമായിരിക്കുമിത്. ഇതില്‍ പ്രധാനം കോഴിയട, ഇറച്ചിയട തുടങ്ങിയവയാണ്. സമൂസ, ഉന്നക്കായ, പഴംപൊരി തുടങ്ങിയവകൊണ്ടു തീന്മേശ നിറയും. പിന്നെയാണ് നിസ്കാരം. അതുകഴിഞ്ഞെത്തുമ്പോള് വലിയ നോമ്പുതുറക്കുള്ള സാധനങ്ങള്‍ ഒരുങ്ങിക്കാണും. ഗോതമ്പ് കഞ്ഞി, പച്ചക്കായ കൂട്ടാന്‍, ഒറോട്ടി തുടങ്ങിയവയുണ്ടാകും. ഗോതമ്പുകഞ്ഞി കുടിച്ചാല്‍ വലിയ ഉന്മേഷമാണ്.തറാവീഹ് നിസ്കാരം കഴിഞ്ഞെത്തിയാല്‍ മുത്താഴമാണ്. ചായയും പലഹാരവുമാണ് മുത്താഴത്തിന്. അതു കഴിഞ്ഞാണ് ഉറക്കം. പിന്നെ രണ്ടുമാണിയാകുന്നതോടെ അത്താഴത്തിന് എഴുന്നേല്ക്കും. ചോറും നോമ്പ് തുറയിലെ വിഭവങ്ങളുമാണ് പ്രധാന ഭക്ഷണം. അത്താഴത്തിന് വിളിച്ചുണര്‍ത്തുന്നതും പലപ്പോഴും അറക്കലിലെ വലിയ മണി ശബ്ദമാണ്. പഠനകാലത്തും പൊതുപ്രവര്‍ത്തകനായപ്പോഴും ചെറുപ്പത്തിലെ ശീലങ്ങളൊന്നും മാറ്റമില്ല.
ഡല്‍ഹിയിലെ ഇഫ്താര്‍ വിരുന്നും വിദേശത്തെ ചില ഇഫ്താര്‍ വിരുന്നുകളും ജീവിതത്തില്‍ മറക്കാനാവില്ല. ഡല്‍ഹിയില്‍ സഹപ്രവര്‍ത്തകരെ വിളിച്ച് നോമ്പുതുറപ്പിക്കുന്നതും അതുപോലെ അവരുടെ ഇഫ്താറുകളില്‍ പങ്കെടുക്കുന്നതും പതിവാണ്. അവിടെ രാഷ്ട്രീയമില്ല, മത-ജാതി ചിന്തകളുമില്ല. ആയതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചുകൂടാന്‍ ഇഫ്താര്‍ വിരുന്നുകള്‍ വേദിയാവുകയും അതുവഴി നോമ്പിന്റെ സന്ദേശമെത്തിക്കുകയും ചെയ്യുന്നു. നെഹ്റു കുടുംബത്തിലെ ഇളം തലമുറയില്‍പ്പെട്ടവരോടൊപ്പം വരെ ഇഫ്താറില്‍ പങ്കെടുക്കാനായിട്ടുണ്ട്. എവിടെയായാലും കണ്ണൂര്‍ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ നോമ്പുതുറ “റാഹത്താ’കും.
ഒരിക്കല്‍ നോമ്പ് കാലത്ത് ഉസ്ബക്കിസ്ഥാനിലായിരുന്നു. ഞാന്‍ നോമ്പുകാരനാണെന്നറിഞ്ഞതോടെ അവര്‍ ഇഫ്താര്‍ ഒരുക്കി. മഗ്രിബ് ബാങ്ക് വിളിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എനിക്കിഷ്ടപ്പെട്ട കണ്ണൂര്‍ വിഭവങ്ങളാല്‍ തീന്മേശ നിറഞ്ഞിരിക്കുന്നു. എന്റെ കൂടെ യുഎഇ അംബാസഡറുമുണ്ടായിരുന്നു. ചെറിയ നോമ്പു തുറ പോലെ തന്നെയായിരുന്ന വലിയ നോമ്പ് തുറയും. കണ്ണൂര്‍ സ്പെഷല്‍ മാത്രം. ഇതെങ്ങിനെ സംഭവിച്ചുവെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യുഎഇ അംബാസിഡറുടെ പാചകക്കാരന് തലശേരിക്കാരനായിരുന്നു. അദ്ദേഹമാണ് തനി നാടന്‍ വിഭവങ്ങള്‍ വിദേശത്ത് ഒരുക്കിയിട്ടുള്ളത്. വിദേശ നേതാക്കളൊടൊപ്പം നോമ്പുതുറയില്‍ സംഗമിക്കാനായതും വലിയ ഭാഗ്യമായി കരുതുന്നു. നോമ്പുതുറയിലെ വലിയ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന രീതിയിലാകണം ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കേണ്ടത്.