സാഹസിക ട്രാന്‍സ്-സൈബീരിയന്‍ കാര്‍ യാത്ര പൂര്‍ത്തിയായി; 35 ദിവസം ഏകനായി 20,500 കിലോമീറ്റര്‍ യാത്ര; സുരേഷ് ജോസഫിനു റിക്കാര്‍ഡ്

SURESHപ്രത്യേക ലേഖകന്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നാലു രാജ്യങ്ങളിലൂടെ 35 ദിവസം കൊണ്ടു ഏകനായി 20,500 കിലോമീറ്റര്‍ നീണ്ട സാഹസിക ട്രാന്‍സ്- സൈബീരിയന്‍ കാര്‍ യാത്ര ഇന്നലെ പൂര്‍ത്തിയാക്കി മലയാളിയായ സുരേഷ് ജോസഫ് വീണ്ടും റിക്കാര്‍ഡ് സൃഷ്ടിച്ചു. കഴിഞ്ഞ മേയ് 12ന് ചെന്നൈയില്‍നിന്നു ഫഌഗ് ഓഫ് ചെയ്ത കാര്‍ യാത്രയാണു റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നലെ വിജയകരമായി അവസാനിപ്പിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ 10,500 കിലോമീറ്റര്‍ ദൂരമുള്ള ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും ദുര്‍ഘടവുമായ ഹൈവേയായ ട്രാന്‍സ്- സൈബീരിയന്‍ ഹൈവേയിലൂടെ ഒറ്റയ്ക്കു കാര്‍ യാത്ര പൂര്‍ത്തിയാക്കുന്നത്. റോഡ് യാത്രകളില്‍ 12 ദേശീയ റിക്കാര്‍ഡുകളുടെ ഉടമയായ 58-കാരനായ സുരേഷിന്റെ ഒമ്പതാമത്തെ റോഡ് പര്യവേക്ഷണ യാത്രയാണിത്.

കൊച്ചിയില്‍നിന്നു മാധ്യമപ്രവര്‍ത്തകന്‍ ബൈജു നായരും സിനിമാ സംവിധായകന്‍ ലാല്‍ ജോസുമൊത്തു 2014ല്‍ ലണ്ടനിലേക്കു നടത്തിയ യാത്ര ഒഴികെയെല്ലാം സുരേഷ് തനിച്ചായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ യാത്ര പൂര്‍ത്തിയാക്കിയശേഷം വിമാനമാര്‍ഗം അടുത്ത ദിവസം ഇദ്ദേഹം കൊച്ചിയില്‍ മടങ്ങിയെത്തും.

മനസ് ഭൂപടവും യാത്രകള്‍ രക്തത്തിന്റെ ഭാഗവുമായ ഒരു സഞ്ചാരിക്കു മുന്നില്‍ വന്‍കരകള്‍ക്ക് അതിരുകളില്ല. യാത്രകളുടെ ഹരത്തോടൊപ്പം ഓരോ യാത്രയും ചരിത്രമാക്കണമെന്ന ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും കൊണ്ടു കൂടിയാണു രണ്ടു ഭൂഖണ്ഡങ്ങളിലെ നാലു രാജ്യങ്ങളിലൂടെ 35 ദിവസം കൊണ്ട് ഏകനായി സുരേഷ് ജോസഫ് എന്ന മലയാളി പുതിയ ചരിത്രത്തിലേക്ക് കാറോടിച്ചു കയറിയത്. പിന്നിലാക്കി കടന്നുപോന്നത് 20,500 കിലോമീറ്ററുകള്‍. ഇന്ത്യക്കു പുറമേ മ്യാന്‍മറും ചൈനയും റഷ്യയും താണ്ടിയ ഏകാന്തപഥികന്റെ യാത്രയ്ക്കു സമാനതകളില്ല.

മേയ് 12ന് ചെന്നൈയില്‍ നിന്നു തുടങ്ങിയ പുതിയ ദൗത്യം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സമാപിച്ചപ്പോഴും 58-കാരനായ സുരേഷിനു ക്ഷീണമില്ല. ഒമ്പതാമത്തെ സാഹസിക യാത്രയും പൂര്‍ത്തിയാക്കിയ പോരാളി, സ്വാഭാവികമായും അടുത്ത സാഹസികയാത്രയെക്കുറിച്ചായിരിക്കും ഇനിയും ചിന്തിക്കുകയെന്നതില്‍ സംശയമില്ല.

കടമ്പകളുടെ ഹൈവേ

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ചതും ദൈര്‍ഘ്യത്തില്‍ മൂന്നാമത്തെ വലുതുമായ ഹൈവേയാണു 10,500 കിലോമീറ്റര്‍ നീളമുള്ള ട്രാന്‍സ്- സൈബീരിയന്‍ ഹൈവേ. കൊടുംതണുപ്പുള്ളതും വെയിലും മഴയും കാറ്റും മാറി മാറി വരുന്നതുമായ കാലാവസ്ഥയിലും ഏകനായി വാഹനയാത്ര നടത്തുകയെന്നതു സാധാരണക്കാര്‍ ആലോചിക്കുക പോലുമില്ല. കൂട്ടുകാര്‍ ഉണ്ടെങ്കില്‍ പോലും ഇത്തരമൊരു സാഹസിക യാത്രയ്ക്കു പോകാന്‍ ധൈര്യവും മനസും താത്പര്യവും ഉണ്ടാകാന്‍ എളുപ്പമല്ല. പക്ഷേ സാഹസിക റോഡ് യാത്രകളുടെ തോഴനായ ഈ കാഞ്ഞിരപ്പള്ളിക്കാരന് ഓരോ യാത്രയും മനസിനെ കൂടുതല്‍ വിശാലമാക്കുന്ന അനുഭവ സാക്ഷ്യങ്ങളാണ്.

പാളിച്ചകളില്ലാത്ത അനുഭവങ്ങള്‍

ഇന്ത്യന്‍ റെയില്‍വേയിലെ മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജരും രാഷ്ട്രദീപിക കമ്പനിയുടെ മുന്‍ മാനേജിംഗ് ഡയറക്‌റുമായ സുരേഷ് ജോസഫിനു ജീവിതാനുഭവങ്ങള്‍ പോലെ തന്നെ പ്രധാനമാണു സാഹസിക വാഹന യാത്രകളിലെ അനുഭവങ്ങള്‍. കേരളത്തിലെ ഏറ്റവും ബഹുമാന്യനായിരുന്ന ഡിജിപി എം.കെ. ജോസഫിന്റെ മകന് ധീരതയും മാന്യതയും കൂടപ്പിറപ്പായതും സ്വാഭാവികം. കൊച്ചി വിമലാലയത്തിലെ അധ്യാപികയായ ഭാര്യ ബീനയും സിഎ ഫൈനല്‍ പരീക്ഷയ്ക്കു തയാറെടുക്കുന്ന മകന്‍ എം.കെ. ജോസഫും മകള്‍ മേരിയും ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മകളുടെ ഭര്‍ത്താവ് കിരണും മുതല്‍ കൊച്ചുമകള്‍ ഈവയും വരെ സുരേഷിന്റെ യാത്രകള്‍ക്കു സ്‌നേഹത്തോടെ പിന്തുണയും പ്രാര്‍ഥനകളും നല്‍കുന്നു.

തിരുവനന്തപുരം സെന്റ് ജോസഫ്‌സിലെ സ്കൂള്‍ പഠനത്തിനും മാര്‍ ഇവാനിയോസ് കോളജിലെ പ്രീഡിഗ്രിക്കും ശേഷം ചെന്നൈ ലയോള കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിഎയും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സ് എംഎയും പാസായ സുരേഷ് പ്രശസ്തമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ എംഎസ്‌സിയും മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഏറെക്കാലം റെയില്‍വേയിലും പിന്നീടു രാഷ്ട്രദീപികയടക്കം നിരവധി കമ്പനികളിലും ജോലി ചെയ്ത ശേഷമാണു തന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കാന്‍ വാഹനവുമായി റോഡിലിറങ്ങിയത്. യാത്രയുടെ വിശേഷങ്ങളും ഫോട്ടോകളും ഫേസ്ബുക്കിലും ദി ട്രാവല്‍സ് ഓഫ് എ റെയില്‍വേമാന്‍ എന്ന ബ്ലോഗിലും ലോകമെങ്ങുമുള്ള സഞ്ചാരപ്രിയര്‍ക്കായി ദിവസവും പങ്കുവയ്ക്കുന്നുണ്ട്.

Related posts