കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് കാളമുക്കിലേക്ക് മാറ്റാനുള്ള തീരുമാനം; ദ്വീപ് നിവാസികളില്‍ ആശങ്ക

EKM-Containerവൈപ്പിന്‍ : കൊലക്കളമായി മാറിയ കളമശേരി – വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ അപകടം കുറയ്ക്കാന്‍ താല്‍കാലികമെങ്കിലും അധികൃതര്‍ രൂപം നല്‍കിയ സംവിധാനങ്ങള്‍  വൈപ്പിന്‍ നിവാസികളില്‍ ആശങ്കയുണര്‍ത്തുന്നു. കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന കണ്ടെയ്‌നറുകളില്‍ 100 എണ്ണം കാളമുക്ക് ഗോശ്രീ കവലക്ക് പടിഞ്ഞാറ് എല്‍എന്‍ജി റോഡിന്റെ ഒരു വശത്ത് പാര്‍ക്ക് ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ആശങ്കയുണര്‍ത്തുന്നത്.

പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം  പര്യാപ്തമെങ്കിലും ഗോശ്രീ മൂന്നാം പാലവും സംസ്ഥാന പാത മുറിച്ച് കാളമുക്ക് കവലയും കടന്ന് 100 കണക്കിനു വമ്പന്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്കിംഗ് മേഖലയിലേക്കു പോകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടസാധ്യതകളും അധികൃതര്‍ കാണാതെ പോയി. മത്സ്യബന്ധന ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത്  മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളുടേയും ആളുകളുടേയും വന്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ്.

മാത്രമല്ല മത്സ്യമേഖലയുമായി ബന്ധപ്പെടുന്ന വാഹനങ്ങളും  മറ്റും ഇപ്പോള്‍ സൗകര്യപൂര്‍വ്വം പാര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിനിടെ നിലവില്‍ കുറെ കണ്ടെയ്‌നറുകള്‍ ഗോശ്രീ കവലയില്‍ തൊട്ടരികെ റോഡിനു രണ്ട് വശങ്ങളിലുമായി പാര്‍ക്ക് ചെയ്യുന്നത് അസൗകര്യമുണ്ടാക്കുന്നുമുണ്ട്.  ഇത് മാറ്റാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് വീണ്ടും ഗോശ്രീ കവലയില്‍  ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്ന നിര്‍ദ്ദേശവുമായി അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

കാളമുക്ക് ഗോശ്രീ കവല കൊലക്കളമാകും

ഒരു സ്ഥലത്തെ അപകടം കുറക്കാന്‍  ദ്വീപു നിവാസികളെ കൊലക്കു കൊടുക്കണമോയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇപ്പോള്‍ തന്നെ എല്‍ എന്‍ ജി , ബിപിസിഎല്‍ തുടങ്ങിയ മേഖലയിലേക്ക് വരുന്ന കണ്ടെയ്‌നറുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം തീരെ ഇടുങ്ങിയ കാളമുക്ക് കവലയില്‍ നിത്യേന അപകടങ്ങളാണ്. ഇതിനിടയിലാണ്  നൂറോളം കണ്ടെയ്‌നറുകള്‍ പുതുതായി വരാന്‍ പോകുന്നത്. നിലവില്‍  ഗോശ്രീ കവല  വളരെ ഇടുങ്ങിയതാണ്.  നാലും കൂടിയ കവലയില്‍ സിഗ്നലുകളോ, വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന്റെ സാന്നിധ്യമോ ഇല്ല.

വലിയ കണ്ടെയ്‌നറുകള്‍ പലപ്പോഴും കടന്നു പോകാനും തിരിയാനും വളരെ ബുദ്ധുമുട്ടുണ്ടാക്കുക പതിവാണ്. മൂന്നര മാസത്തേക്ക് താല്‍കാലികമായുള്ള സംവിധാനമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിച്ചു തീരാന്‍ സാധ്യതയില്ല. മാത്രമല്ല കേന്ദ്രത്തിന്റെ പണകള്‍ തീര്‍ന്നാലും പൊതു റോഡ് അല്ലാത്തതിനാല്‍ പോര്‍ട്ടിന്റെ അനുമതിയോടെ എല്‍എന്‍ജി റോഡിലെ പാര്‍ക്കിംഗ് തുടരാനുള്ള സാധ്യതകളാണ് കാണുന്നത്.

Related posts