ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള്‍; അറ്റകുറ്റപണികള്‍ നടത്താന്‍ കരാറുകാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി

alp-highmastആലപ്പുഴ: ജില്ലാ കോടതി പാലത്തിന് സമീപത്തെ ഹൈമാസ്റ്റ് വിളക്ക് കത്താതായിട്ട് മാസങ്ങള്‍ പിന്നിടുന്നു.  നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ഇവിടെ സന്ധ്യയ്ക്കുശേഷം റോഡില്‍ വെളിച്ചമില്ലാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് നിലവില്‍ കാല്‍നടയാത്രക്കാര്‍ക്കടക്കം ആശ്രയം. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ പ്രദേശം കുറ്റാകൂരിരിട്ടിലാണ്. എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍പ്പെടുത്തി നഗരത്തില്‍ ആദ്യം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളിലൊന്നാണ് ജില്ലാ കോടതി പാലത്തിലേത്.

സ്ഥാപിച്ചതിനുശേഷം മാസങ്ങളോളം പ്രകാശം പരത്തിയ വിളക്ക് ആദ്യം കണ്ണടച്ചപ്പോള്‍ ശക്തമായ പ്രതിഷേധം പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുകയും തുടര്‍ന്ന് നഗരസഭ അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഹൈമാസ്റ്റ് വിളക്ക് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്ക് താഴെയെത്തിച്ചുവേണം അറ്റകുറ്റപ്പണികള്‍ നടത്താന്‍. വിളക്ക് താഴെയെത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനം നടത്താന്‍ കരാറുകാരന്‍ തയാറാകാത്തതാണ് അറ്റകുറ്റപണികള്‍ നീളാന്‍ കാരണം.

ഹൈമാസ്റ്റ് വിളക്ക് കത്താതായതോടെ ജില്ലാ കോടതി പാലത്തിലെ ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ അടക്കമുള്ളവരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നഗരത്തിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നഗരസഭയുടെ ചുമതലയാണെങ്കിലും ജില്ലാ കോടതി പാലത്തിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന യോഗ്യമാക്കുന്ന കാര്യത്തില്‍ നഗരസഭ കണ്ണടച്ചിരുട്ടാക്കുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.

Related posts