അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതത്തിന് അറുതിയില്ല

PKD-ATTAPADIഅഗളി: ആദിവാസികളെ സര്‍ക്കാര്‍ വാരിക്കോരി ഊട്ടുമ്പോഴും ദരിദ്രവിഭാഗത്തിന് ഇതു ലഭിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് അഗളി നക്കപ്പതി ഊരിലെ പ്രസാദ് എന്ന യുവാവിന്റെ ദുരിതജീവിതം. അഗളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് ആനക്കട്ടി-മണ്ണാര്‍ക്കാട് പ്രധാനപാതയോരത്ത് പ്രസാദ് എന്ന യുവാവിന്റെ ജീവിതം ഇന്നും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുള്ളില്‍. തെങ്ങോലയും പ്ലാസ്റ്റിക് തുണ്ടുകളും പാളകഷണങ്ങളുംകൊണ്ട് മേഞ്ഞും മറച്ചും ഉണ്ടാക്കിയ പത്തടിപോലുമില്ലാത്ത ഒറ്റമുറി വീട്ടിലാണ് പ്രസാദും ഭാര്യയും കഴിയുന്നത്. കൂടാതെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മകനും എട്ടാംക്ലാസുകാരിയായ മകളും.

അഞ്ചാംക്ലാസുകാരനും ഈ ഒറ്റമുറിയിലാണ് ചുരുണ്ടുകൂടുന്നത്. ഭക്ഷണമുണ്ടാക്കാനും പുസ്തകം വയ്ക്കാനും വസ്ത്രങ്ങള്‍ സൂക്ഷിക്കാനും നനഞ്ഞ വസ്ത്രം ഉണക്കാനും ഉണ്ണാനും ഉറങ്ങാനും ആകെയുള്ളത് ഈ കൊച്ചുമുറി മാത്രം. നക്കുപ്പതി ഊരിലെ നഞ്ചി-മയില്‍സ്വാമി ദമ്പതികളുടെ ഏക മകനാണ് പ്രസാദ്. അമ്മിഞ്ഞപാല്‍ നുകരാനോ മാതൃസ്‌നേഹം തൊട്ടറിയാനോ പിതാവിന്റെ പരിലാളന ഏല്ക്കാനോ ഇയാള്‍ക്ക് ഭാഗ്യമുണ്ടായില്ല. പ്രസാദിനു ജന്മംനല്കിയ ഉടനേ നഞ്ചി മരണത്തിനു കീഴടങ്ങി. അച്്ഛന്‍ മയില്‍സ്വാമിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

രണ്ടരവയസുവരെ മയില്‍സ്വാമി കുഞ്ഞിനെ വളര്‍ത്തി. എന്നാല്‍ കാന്‍സര്‍ ബാധിതനായിരുന്ന മയില്‍സ്വാമി തന്റെ മരണം ഉറപ്പായതോടെ ഗത്യന്തരമില്ലാതെ കുട്ടിയെ കോട്ടത്തറ ആരോഗ്യമാതാ കോണ്‍വന്റില്‍ ഏല്പിച്ചു.പ്രസാദ് പിന്നീട് അച്്ഛനെ കണ്ടിട്ടില്ല. ഏറെനാള്‍ കഴിയാതെ മയില്‍സ്വാമിയും മരിച്ചു. സിസ്റ്റര്‍മാരുടെ പരിചരണത്തില്‍ വളര്‍ന്ന പ്രസാദിനെ പിന്നീട് തൃശൂര്‍ മുളയത്തെ ചില്‍ഡ്രന്‍സ് വില്ലേജില്‍ (കുട്ടികളുടെ ഗ്രാമം) പാര്‍പ്പിച്ചു. ആറാംക്ലാസ് വരെ അവിടെ പഠിച്ചു.

തുടര്‍ന്ന് കോട്ടത്തറ സ്കൂളില്‍ ചേര്‍ന്ന് ഏഴാംക്ലാസ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് നെല്ലിപ്പതിയില്‍ പിതൃസഹോദരന്റെ വീട്ടിലേക്കു വന്നതോടെ പഠനം നിലയ്ക്കുകയും ബന്ധുക്കളെ ആശ്രയിച്ചും കൂലിപ്പണിയെടുത്തുമായി പിന്നീടുള്ള ജീവിതം. നെല്ലിപ്പതിയിലും നക്കപ്പതി ഊരിലും ഏറെനാള്‍ തമിഴ്‌നാട്ടിലുമായി അലഞ്ഞു. ഇതിനിടെ തമിഴ്‌നാട്ടില്‍ വച്ചു രാമസ്വാമിയുടെ മകള്‍ ചെല്ലമ്മയെ വിവാഹം കഴിച്ചു. മൂന്നു മക്കളുമായി. കഴിഞ്ഞ നാലുവര്‍ഷമായി പ്രസാദും കുടുംബവും താന്‍ പിറന്ന നക്കപ്പതി ഊരിലാണ്. സ്വന്തമായി ഭൂമിയില്ലാത്തതിനാലാണ് ഓലകൊണ്ടു ചെറിയ കുടില്‍ വളച്ചുകെട്ടി താമസിക്കുന്നത്. കുടിലിന്റെ ഒരുവശം കാലിത്തൊഴുത്താണ്. വീടും കാലിത്തൊഴുത്തും തെങ്ങോലകൊണ്ടാണ് വേര്‍തിരിക്കുന്നത്.

ദുരിതപൂര്‍ണമായ ജീവിതത്തിനിടെ വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാന്‍ വരെ പ്രസാദിനു കഴിഞ്ഞില്ല. ആദിവാസി വികസനം മുഖമുദ്രയാക്കിയ അട്ടപ്പാടിയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പോ ത്രിതല പഞ്ചായത്തുകളോ ഇവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഇതുവരെ നിര്‍മിച്ചുനല്കിയില്ല. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിനല്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസാദിന് പരപ്പന്‍തറയില്‍ 387/63 സര്‍വേ നമ്പറില്‍ 70 സെന്റ് സ്ഥലം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ സ്ഥലം അളന്നുനല്കുകയോ എന്തെങ്കിലും രേഖകള്‍ നല്കുകയോ ഉണ്ടായിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു.

കാട്ടാനശല്യവും കുടിവെള്ളക്ഷാമവും രൂക്ഷമായ പരപ്പന്‍തറ താമസയോഗ്യമല്ലെന്നു ബോധ്യപ്പെടുത്തിയപ്പോള്‍ നല്ല സ്ഥലം കണ്ടെത്തുന്നതുവരെ അവിടെ താമസിക്കാനാണത്രേ അധികൃതര്‍ പറഞ്ഞത്.എന്നാല്‍ നാളിതുവരെയായിട്ടും സ്ഥലം അളന്നു നല്കുന്നതിനു നടപടിയുണ്ടായി—ല്ലെന്നു പ്രസാദ് ദുഃഖത്തോടെ പറഞ്ഞു. ജീവിതത്തില്‍ ഒരുദിവസമെങ്കിലും മഴയും തുണുപ്പും ഏല്ക്കാതെ സ്വസ്ഥമായൊന്നു കിടന്നുറങ്ങാന്‍ കൊതിയോടെ കാത്തിരിക്കുകയാണ് പ്രസാദിന്റെ കുടുംബം.

Related posts