റംസാന്‍ പുണ്യത്തില്‍ പങ്കുചേരാന്‍ ഹൈന്ദവകുടുംബവും; മതസൗഹാര്‍ദത്തിന്റെ ഇരുപത്തിയേഴാം രാവ്

ekm-ramsanപാവറട്ടി: പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ ഇരുപത്തിരണ്ടാം തവണയും തൊയക്കാവിലെ ഹൈന്ദവ കുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കുരിശുപള്ളിക്കു വടക്കുഭാഗത്തായി താമസിക്കുന്ന കൊപ്രകളത്തില്‍ സിദ്ധാര്‍ഥന്റെ കുടുംബമാണ് ജാതിമത ഭേദമെന്യേ സക്കാത്തായി അരി വിതരണം ചെയ്ത് ഇരുപത്തിയേഴാം രാവിന്റെ പുണ്യം പങ്കിട്ടത്. വര്‍ഷങ്ഹളായി ഗള്‍ഫിലുള്ള സിദ്ധാര്‍ഥന്‍ ഈശ്വരന്‍ തരുന്ന സൗഭാഗ്യത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായി റംസാന്‍ ദിനങ്ങളില്‍ മുടങ്ങാതെ വിതരണം ചെയ്യുകയാണ്.

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണ് റംസാനിലെ ഇരുത്തിയേഴാം രാവ് എന്നാണ് മുസ്ലിം സഹോദരങ്ങളുടെ വിശ്വാസം. ഈ നാളുകളിലെ സല്‍കര്‍മ്മങ്ങള്‍ക്ക് പലമടങ്ങ് പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെയാണ് സിദ്ധാര്‍ത്ഥനും കുടുംബവും സക്കാത്തിനു റംസാന്‍രാവ് തെരഞ്ഞെടുക്കുന്നതും. സിദ്ധാര്‍ഥന്‍ നാട്ടിലില്ലാത്തതിനാല്‍ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് ഇത്തവണ സക്കാത്ത് വിതരണം നിര്‍വഹിച്ചത്.

രണ്ടായിരം കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി വീതമാണ് വിതരണം ചെയ്യുന്നത്. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയതിനുശേഷമായിരുന്നു സക്കാത്ത് വിതരണം. തൊയക്കാവിലും പാടൂരില്‍നിന്നും മാത്രമല്ല, പരിസര ഗ്രാമങ്ങളില്‍നിന്നും നിരവധി പേര്‍ സക്കാത്ത് സ്വീകരിക്കാനായി എത്തിയിരുന്നു. മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും വലിയ സന്ദേശമാണ് സിദ്ധാര്‍ഥനും കുടുംബവും സമൂഹത്തിനു നല്‍കുന്നത്.

Related posts