കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടയില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക്; എന്‍ജിനൊപ്പം ഒരു ബോഗിയും പാളം തെറ്റി

TRAINകണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടയില്‍ കണ്ണൂര്‍-എറണാകുളം എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ എന്‍ജിന്‍ പാളംതെറ്റി. ഒരാള്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ 4.40 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ റെയില്‍വേ ഷണ്ടര്‍ ജയേഷിനെ (39) കണ്ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിനൊപ്പം ഒരു ബോഗിയും പാളം തെറ്റിയിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ അഞ്ചിന് എറണാകുളത്ത് പോകേണ്ടിയിരുന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനായി ആറാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ട ബോഗികള്‍ എന്‍ജിന്‍ ഉപയോഗിച്ച് മാറ്റുന്നതിനിടയില്‍ കനത്ത മഴ കാരണം ചെട്ടിയാര്‍കുളത്തിനു സമീപം ഡെഡ് എന്‍ഡ് തകര്‍ത്ത് എന്‍ജിന്‍ മറിയുകയായിരുന്നു. ഡെഡ് എന്‍ഡ് വരെ എന്‍ജിന്‍ വലിച്ചുകൊണ്ടുപോകുന്ന ബോഗികള്‍ ട്രാക്ക് മാറ്റിയതിനുശേഷം രണ്ടാമത്തെ പ്ലാറ്റ്‌ഫോറത്തിലെത്തിക്കുകയും തുടര്‍ന്ന് എന്‍ജിന്‍ മാറ്റിയതിനുശേഷം ട്രെയിന്‍ പുറപ്പെടുകയാണ് പതിവ്.

അപകടത്തെ തുടര്‍ന്ന് മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് ആറോടെ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് യാത്ര പുറപ്പെട്ടു. വിവരമറിഞ്ഞ് റെയില്‍വേ ട്രാക്ക് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മംഗളൂരുവില്‍നിന്നും റെയില്‍വേ ക്രെയിന്‍ കൊണ്ടുവന്ന് എന്‍ജിന്‍ മാറ്റുന്ന നടപടികള്‍ കൈകൊള്ളും. അപകടത്തെ തുടര്‍ന്ന് കണ്ണൂരിലൂടെ പുറപ്പെടേണ്ട് ഏതാനും ട്രെയിനുകള്‍ അരമണിക്കൂര്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു. റെയില്‍വേ പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം പാലക്കാട് ഡിആര്‍എമ്മിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഉച്ചയോടെ പാലക്കാട് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. ദക്ഷിണറെയില്‍വേ ചെന്നൈ ഓഫീസിലെ ടെക്‌നിക്കല്‍ വിഭാഗവും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഡെഡ് എന്‍ഡ് ഭാഗത്ത് ആവശ്യമായ വെളിച്ചകുറവാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ഷണ്ടിംഗിനിടയില്‍ കണ്ണൂരില്‍ ഇതിനു മുമ്പ് രണ്ടു തവണ ചെറിയ അപകടങ്ങള്‍ നടന്നതൊഴിച്ചാല്‍ എന്‍ജിന്‍ ഡെഡ് എന്‍ഡില്‍ അപകടത്തില്‍പെടുന്നത് ആദ്യ സംഭവമാണ്.

കനത്ത മഴയും ഇരുട്ടും കാരണം ട്രാക്ക് എന്‍ഡില്‍ ബ്രേക്ക് നല്‍കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരന്റെ കൈപ്പിഴയാണെങ്കിലും വിശദീകരണം നല്‍കേണ്ട ബാധ്യത കണ്ണൂര്‍ റെയില്‍വേ അധികൃതര്‍ക്കുണ്ട്. ഡല്‍ഹി, ചെന്നൈ, പാലക്കാട് എന്നിവിടങ്ങളില്‍നിന്നും ഉദ്യോഗസ്ഥര്‍ റെയില്‍വേ മാനേജരുമായും റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ടുമായും സ്ഥിതിഗതികള്‍ ആരാഞ്ഞുവരികയാണ്.

Related posts