ഡിഫ്തീരിയ: ആശുപത്രികളില്‍ മരുന്നില്ല; മലയോര മേഖലയില്‍ ഭീതി

difteeriaമുക്കം: കോഴിക്കോട് ജില്ലയില്‍ ഡിഫ്തീരിയ പിടിപെട്ടവരുടെ എണ്ണം ദിനേന വര്‍ധിക്കുമ്പോഴും രോഗം സ്ഥിരീകരിച്ച മലയോര മേഖലയിലെ ഗവ. ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നില്ല. ആരോഗ്യവകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രതിരോധപ്രവര്‍ത്തനം പ്രഹസനമാവുകയാണ്. കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്നമംഗലം പഞ്ചായത്തുകളിലെ ആശുപത്രികളിലൊന്നും മരുന്നില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവയ്പ് നടക്കുന്നില്ല.

കാരശേരി, കുന്നമംഗലം പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്. സംശയത്തിന്റെ നിഴലില്‍ കഴിയുന്നവരുമുണ്ട്. ജില്ലയില്‍ ഇതിനകം 23പേര്‍ക്ക് ഡിഫ്തീരിയ ബാധ കണ്ടെത്തി. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് യോഗം തീരുമാനിച്ചിരുന്നു.ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കടക്കം വാക്‌സിനേഷന്‍ നല്‍കണമെന്നാണ് നിര്‍ദേശം. രോഗികളുമായി ഇടപഴകുന്നവര്‍ ടിഡി വാക്‌സിനെടുക്കേണ്ടതുണ്ട്. പക്ഷേ മരുന്ന് എത്തിക്കാത്തതിനാല്‍ എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്.

രോഗ ഭീതിയിലാണ്ടവര്‍ നിര്‍ദേശാനുസരണം  കുത്തിവയ്പിനായി ആശുപത്രികളില്‍ എത്തി നിരാശരായി മടങ്ങുകയാണ്. ദിനേന നിരവധിപേര്‍ പ്രതിരോധ കുത്തിവയ്പിനായി ആശുപത്രികളില്‍ എത്തുന്നു. മരുന്ന് എന്നാണ് എത്തുക എന്നു പോലും ഡോക്ടര്‍മാരുള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ല. ചെറുവാടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍നിന്നാണ് അഞ്ച് പഞ്ചായത്തുകളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച പഞ്ചായത്തുകളും പെടും. രോഗികളുമായി ഇടപഴകുന്നവര്‍ വരെ പ്രതിരോധ കുത്തിവെയ്പ്് എടുക്കാനാവാതെ ഭീതിയില്‍ കഴിയുകയാണ്.

Related posts