ഐസിയുവില്‍ കിടക്കുമ്പോഴും അര്‍പ്പണ മനോഭാവത്തില്‍ മാറ്റമില്ലാതെ എസ്ജികെ ! സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘ആശുപത്രി എഡിറ്റിംഗ്’ ചിത്രങ്ങള്‍ വൈറല്‍

മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പക്ഷെ ഇത്രയധികം ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച സഞ്ചാരികള്‍ തന്നെ വിരളമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം രാജ്യങ്ങളിലെ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന വിധത്തില്‍ പങ്കുവെച്ചിട്ടുള്ള ഏക ലോകസഞ്ചാരിയും ആരാധകര്‍ ‘എസ്ജികെ’ എന്നു വിളിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര മാത്രമാകും.

വെറും ഒരു സഞ്ചാരി എന്നതിലുപരി നിരവധി ആളുകള്‍ക്ക് പ്രചോദനമേകുന്ന ഒരു വ്യക്തിത്വം കൂടിയാണ് സന്തോഷ്. തങ്ങളുടെ ചുറ്റുപാടുകളില്‍ മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആളുകള്‍ക്ക് വിശാലമായ ലോകത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത ഒരു വ്യക്തിത്വം എന്ന് വേണം സന്തോഷ് ജോര്‍ജിനെ വിശേഷിപ്പിക്കാന്‍.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ നിന്ന് ലോകയാത്ര ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കാന്‍ അര്‍പ്പണബോധം നിറഞ്ഞ അക്ഷീണമായ മനസ്സും.

സഫാരി എന്ന ചാനലും ആ ലക്ഷ്യത്തിന്റെ ഭാഗമായി പിറവിയെടുത്തതാണ്. എന്തു തടസ്സങ്ങളുണ്ടായാലും തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍ പാലിക്കുന്നതില്‍ ഒരിക്കലും മുടക്കു വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

അടുത്ത കാലത്തു രോഗബാധിതനായി അദ്ദേഹം കുറച്ചു നാള്‍ ആശുപത്രിയിലായിരുന്നു. എന്നാല്‍ രോഗക്കിടക്കയില്‍ കിടന്നു കൊണ്ട് തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സഫാരി ചാനല്‍ പുറത്തു വിട്ടിരുന്നു. ഈ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു മെഡിക്കല്‍ പരിശോധനയില്‍ അദ്ദേത്തിന് പിത്താശയത്തില്‍ കല്ല് കണ്ടെത്തിത്. എന്നാല്‍ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

പിന്നീട് ജനുവരിയില്‍ വയറ്റില്‍ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

നിലവിലെ അവസ്ഥയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകള്‍ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളില്‍ വെച്ച് സ്ഥിതി ഗുരുതരമായാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലൂടെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

”എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടല്‍ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവില്‍ ശ്വസിക്കാന്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്‌ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു.

തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു.

ഒടുവില്‍ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ‘ഞായറാഴ്ച പകല്‍ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”. ഈ അര്‍പ്പണ മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് ഏവരും പറയുന്നത്.

Related posts

Leave a Comment