മാലിന്യ സംസ്കരണം; ഗുരുവായൂരില്‍ ബയോഗ്യാസ് പ്ലാന്റ് വരുന്നു

tcr-plantഗുരുവായൂര്‍: ഗുരുവായൂരിലെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം മറ്റു നഗരസഭകള്‍ക്കു മാതൃകയാവുന്നു. 50വര്‍ഷത്തി ലേറെയായി നഗരത്തിലെ മാലിന്യം പേറുന്ന ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ മല നിരപ്പാക്കിത്തുടങ്ങി. മൂന്നു മാസത്തിലേറെയായി നടക്കുന്ന പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണ പദ്ധതിയിലൂടെയാണ് ചൂല്‍പ്പുറം നിവാസികളുടെ മാലിന്യ ദുരിതത്തിന് പരിഹാരമാകുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പ്രദേശവാസികളുടെ സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതെ ആദ്യമായാണ് ഒരു മഴക്കാലം കടന്നു പോകുന്നത്. പ്രഫ. പി.കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ കൗണ്‍സില്‍ ഏറ്റെടുത്ത ആദ്യ പദ്ധതിയാണിത്.

കുന്നുകൂടിക്കിടന്ന മാലിന്യ മലയിലെ ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രവര്‍ത്തിയാണ് ആദ്യം നടത്തിയത്. അജൈവ മാലിന്യങ്ങള്‍ റീസൈക്കളിംഗിനായി കൊണ്ടുപോയി. പുതിയതായി സ്ഥാപിച്ച ഇന്‍സിനേറ്ററിലൂടെ ജൈവ മാലിന്യങ്ങള്‍ കത്തിച്ചു. മണ്ണില്‍ ഉറച്ചിരിക്കുന്ന മാലിന്യങ്ങളുടെ മുകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണിട്ട് നിരപ്പാക്കിയശേഷമാവും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റില്‍ ഉദ്പ്പാദിപ്പിക്കുന്ന ബയോഗ്യാസ് വാതക ശ്മാശാനത്തില്‍ ഉപയോഗിക്കും. ഒന്നര ഏക്കറോളം സ്ഥലമാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നീക്കിവച്ചിട്ടുള്ളത്.

ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി മുന്നുതരം പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കും. ഇവിടെ എത്തുന്ന മാലിന്യങ്ങള്‍ അതാതു ദിവസം തന്നെ സംസ്കരിക്കും. ബാക്കി സ്ഥലം നിരപ്പാക്കി പാര്‍ക്കു സ്ഥാപിക്കാനാണു പദ്ധതി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവസവും ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തി പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. തമിഴ്‌നാട് ആസ്ഥാനമായുള്ള ജ്വാല എക്വിപ്‌മെന്റ്‌സ് എന്ന കമ്പനിയാണ് പ്രവര്‍ത്തി നടത്തുന്നത്. പ്രവര്‍ത്തി പൂര്‍ത്തിയായശേഷം പണം നല്‍കിയാല്‍ മതിയെന്നാണ് കമ്പനിയുമായുള്ള നഗരസഭ കൗണ്‍സിലിന്റെ ധാരണ.

Related posts