മലയോരമേഖലയില്‍ മഴ ശക്തമായി; മനോഹര കാഴ്ചയായി വെള്ളച്ചാട്ടങ്ങള്‍

pkd-waterമണ്ണാര്‍ക്കാട്: മഴയുടെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. നയനമനോഹരമായ ഈ ദൃശ്യം നുകരാനെത്തുന്നവരും യാത്രയ്ക്കിടെ വഴിയരികില്‍ വാഹനം നിര്‍ത്തി കാഴ്ച ആസ്വദിക്കുന്നവരും ഏറെയാണ്. സൈലന്റ് വാലി വനമേഖലയുടെ താഴ് വാരമായ അട്ടപ്പാടി ചുരത്തിനു താഴെയുള്ള മെഴുകുംപാറ, ആനമൂളി , മൈലാംപാടം ഭാഗങ്ങളിലാണ് വെള്ളച്ചാട്ടങ്ങള്‍ സജീവമായിരിക്കുന്നത്. മലയോരമേഖലയില്‍ മഴ തിമിര്‍ത്തുപെയ്യുന്നുണ്ട്. ഇതുമൂലമാണ് വെള്ളച്ചാട്ടങ്ങള്‍ സജീവമായിരിക്കുന്നത്.

അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടി വെള്ളച്ചാട്ടം, മെഴുകുംപാറയിലെ അട്ടി വെള്ളച്ചാട്ടം, മിച്ചഭൂമി വെള്ളച്ചാട്ടം, പാത്രക്കടവ് ഭാഗം എന്നിവിടങ്ങളിലെല്ലാം  വെള്ളച്ചാട്ടം കാണികള്‍ക്കും പുളകംകൊള്ളുന്ന കാഴ്ചയാണ്. എല്ലാ വര്‍ഷവും മഴ ശക്തമായാല്‍ മെഴുകുംപാറ വെള്ളച്ചാട്ടം സജീവമാകാറുണ്ട്. നിരവധിപേരാണ് ഇവിടേക്ക് സന്ദര്‍ശകരായി എത്താറുള്ളത്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ചുള്ളതിനാല്‍  ഇവ ഒഴുകുന്നത് കാണുവാന്‍തന്നെ നല്ല ഭംഗിയാണ്.

മെഴുകുംപാറയിലെ ഇത്തരത്തിലുള്ള വെള്ളച്ചാട്ടങ്ങള്‍  കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട്  സ്ഥാപിക്കണമെന്നാവശ്യവും ശക്തമാവുകയാണ്. സൈലന്റ് വാലി ദേശീയോദ്യാനവും കാഞ്ഞിരപ്പുഴ ഉദ്യാനവും  ഡാമുമെല്ലാം സമീപത്തുള്ളതിനാലാണ് ടൂറിസം സര്‍ക്യൂട്ടിന് ഇവിടെ സാധ്യതയേറുന്നത്. ഇതിനായുള്ള ആവശ്യവും ശക്തമാണ്. പെരിന്തല്‍മണ്ണ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി നിരവധി വിനോദസഞ്ചാരികളാണ്  മെഴുകുംപാറയിലേക്കെത്താറുള്ളത്.  തെങ്കര പഞ്ചായത്ത് മുന്‍ ഭരണസമിതി മെഴുകുംപാറയില്‍ ടൂറിസം പദ്ധതി ആവിഷ്കരിച്ചതാണ്. എന്നാല്‍ പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ഇതോടെ പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയാണ് ഉണ്ടായത്.

Related posts