എന്‍റെ മോളേ ആരോ കൊന്നതാ? വിദ്യാർഥി നിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; 3പേരെ പോലീസ് അറസ്റ്റു ചെയ്തു

പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനി ദൂരുഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പുനലൂർ സിഐ ബിനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.കഴുത്തിൽ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിൻസി ബിജുവാണ് കഴിഞ്ഞ ദിവസം മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. റിൻസിയുടെ മുറിക്കുള്ള രണ്ടു വാതിലുകളിൽ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി മാതാവ് അകത്ത് നിന്നുള്ള വാതിൽ തുറന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സംഘം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഞായറാഴ്ച വൈകുന്നേരം അലിമുക്ക് സെന്‍റ് തോമസ് മാർത്തോമ്മപള്ളിയിൽ സംസ്ക്കാരം നടന്നു. കഴിഞ്ഞ ദിവസം തന്നെ റിൻസിയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു.

മകളുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്‌ടപ്പെട്ടതായും മുറിയ്ക്കുള്ളിൽ ആരോ പ്രവേശിച്ചിട്ടുണ്ടെന്നും മാതാവ് ബീന പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പോലീസിന് കൈമാറും.

Related posts