ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വില്പന: പിടിയിലായ സംഘാംഗത്തെ കോടതിയില്‍ ഹാജരാക്കും

alp-onlineആലപ്പുഴ: ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മറവില്‍ മയക്കുമരുന്നു വില്പന നടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ സംഘാംഗത്തെ എക്‌സൈസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ – തത്തംപള്ളി കുഴിക്കണ്ടത്തില്‍ ബിനോയ് മൈക്കിളിനെയാണ് എക്‌സൈസ് ആലപ്പുഴ കോടതിയില്‍ ഹാജരാക്കുക. ഇയാളോടൊപ്പം ഇന്നലെ പിടിയിലായ മയക്കുമരുന്ന് ഉപയോഗിക്കാനെത്തിയ അഞ്ചുപേരെ കേസെടുത്തശേഷം വിട്ടയച്ചിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് കൊമ്മാടിയിലെ വാടകവീട്ടില്‍ ഇന്നലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിംക് സ്‌പെഷല്‍ സ്ക്വാഡ്  നടത്തിയ പരിശോധനയിലാണ് ബിനോയിയും മറ്റ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.  കേന്ദ്രത്തില്‍ നിന്നും മുപ്പതോളം സിറിഞ്ചുകളും നീഡിലുകളും നാല്പതോളം ഉപയോഗിച്ച ബ്രൂഫിനോര്‍ഫിന്‍ ബോട്ടിലുകളും അമ്പതോളം ആംപ്യൂളുകളും പത്തുഗ്രാം കഞ്ചാവും ഗര്‍ഭനിരോധന ഉറകളും ഗുളികകളും പിടിച്ചെടുത്തിരുന്നു.ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും മീറ്ററുകള്‍ ദൂരെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതമായി മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം നടത്തിയിരുന്നതെന്നു സംശയിക്കുന്നു. വന്‍സംഘം തന്നെ ഇതിനു പിറകിലുണ്ടെന്ന സംശയവും എക്‌സൈസിനുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റമേഴ്‌സിനു ഒരിഞ്ചക്്ഷനു 500 രൂപ നിരക്കില്‍ ആവശ്യാനുസരണം നല്കുകയായിരുന്നുവത്രെ. ഓണ്‍ലൈന്‍ കമ്പനിയുടെ ബ്രാഞ്ച് മാനേജരെന്ന നിലയിലാണ് ബിനോയ് പ്രവര്‍ത്തിച്ചിരുന്നത്.

ആദ്യമായി മയക്കുമരുന്നു ഉപയോഗിക്കുന്നവര്‍ക്ക ക്ഷീണമോ തളര്‍ച്ചയോ ഉണ്ടായാല്‍ വീട്ടില്‍ വിശ്രമിക്കുന്നതിനും പെണ്‍വാണിഭം നടത്തുന്നതിനും സൗകര്യം ചെയ്തുകൊടുത്തിരുന്നുവെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. വീടിന്റെ വിവിധ ഭാഗങ്ങളിലായി രഹസ്യകാമറകളും കണ്ടെത്തി.   നിരവധി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഈ സംഘത്തിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നാണ് സംശയം. വീട്ടില്‍ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറകളും ഹാര്‍ഡ് ഡിസ്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഓണ്‍ലൈന്‍ വിപണനത്തിനായുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനാണെന്ന പേരില്‍ പതിനായിരം രൂപയ്ക്കാണ് വീട് വാടകയ്ക്കു എടുത്തിരുന്നത്.

ബിനോയിയുടെ പേരില്‍ ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡില്‍ രണ്ടു മയക്കുമരുന്നു കേസുകളും നിലവിലുണ്ട്.  ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ചെയ ചന്ദ്രപാലനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. പ്രിയലാല്‍, പി.സി. ഗിരീഷ്, എ. അക്ബര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. അജീബ്, റെനി, അനിലാല്‍, റഹിം, വിപിന്‍, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related posts