അലനല്ലൂര്‍: മലയോര കുടിയേറ്റ കേന്ദ്രമായ എടത്തനാട്ടുകര ഉപ്പുകുളം പ്രദേശം പുലിഭീതിയില്‍. കാട്ടാന, കാട്ടുപന്നികള്‍, കുരങ്ങുകള്‍ എന്നിവയ്ക്കുപുറമേയാണ് പുലിഭീഷണിയും പ്രദേശത്തു നിലനില്‍ക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇവിടെ പുലിയിറങ്ങിയിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് കെണിവച്ച അടുത്തദിവസം തന്നെ പുലി കെണിയില്‍ അകപ്പെട്ടു.പിന്നീട് വനംവകുപ്പ് പുലിയെ സൈലന്റവാലി വനത്തില്‍ കൊണ്ടുപോയി വിട്ടു. മറ്റൊരു പുലി കൂടി പ്രദേശത്തുണ്ടെന്ന ഭീതി ഇപ്പോഴും നിലനില്ക്കുന്നു.
പുലിഭീഷണിയെ തുടര്‍ന്ന് പ്രദേശത്തെ ടാപ്പിംഗ് ജോലികള്‍ തടസപ്പെട്ടിരിക്കുകയാണ്.അതിരാവിലെ പോയി റബര്‍ ടാപ്പിംഗ് നടത്തുന്നതിനു തൊഴിലാളികള്‍ സമ്മതിക്കാത്തതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 30-ഓളം വളര്‍ത്തുമൃഗങ്ങളെയാണ് പുലികള്‍ കൊന്നൊടുക്കിയത്. പശു, കാള, ആട്, വളര്‍ത്തുനായ്ക്കള്‍ എന്നിവയെയാണ് പ്രധാനമായും പുലിപിടിച്ചത്. പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും ആരും നടപടിയെടുത്തില്ല.
തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലും പുലിഭീഷണി നിലനില്ക്കുന്നു. ഉപ്പുകുളത്ത് ശേഷിക്കുന്ന ഒരു പുലിക്കായി കെണി വച്ചിട്ടുണ്ട്. പുലി സൈലന്റ്വാലി വനമേഖലയില്‍നിന്നുമാണ് ഇറങ്ങിവരുന്നതെന്നു കരുതുന്നു. നിലവില്‍ രാവിലെ എട്ടുവരെയും വൈകുന്നേരം ആറിനുശേഷവും പുറത്തിറങ്ങാന്‍ കഴിയാ്ത്ത സ്ഥിതിയിലാണ് ജനങ്ങള്‍.