പോലീസ് വാഹനം തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

alp-ARRESTപയ്യന്നൂര്‍: രാഷ്ട്രീയ അക്രമക്കേസിലും വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം അടിച്ചുതകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജി.ലിജിത്തിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ലിജിത്ത്, രാമന്തളി കക്കംപാറയിലെ റിനീഷ് എന്നിവരുള്‍പ്പെടെ പത്തു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണു പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു പോലീസ് വാഹനം അടിച്ചുതകര്‍ത്തത്.

പയ്യന്നൂരിലെ കൊലപാതകങ്ങളിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും പ്രതികളായ ബിജെപി, സിപിഎം പ്രവര്‍ത്തകരെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിലെ പ്രതികളും ബിജെപി പ്രവര്‍ത്തകരുമായ വൈശാഖ്, മനൂപ് എന്നിവരെയും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രന്‍ വധക്കേസിലെ പ്രതികളായ ടി.സി.വി. നന്ദകുമാര്‍, റിനീഷ്, പ്രശോഭ് എന്നിവരെയുമാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

കൊലപാതകത്തിനുശേഷം നടന്ന അക്രമങ്ങളില്‍ കൂടി ബിജെപി പ്രവര്‍ത്തകരായ വൈശാഖ്, മനൂപ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബിജെപി-സിപിഎം പ്രവര്‍ത്തകരെ ഒന്നിച്ച് ഒരേവാഹനത്തില്‍ ജയിലിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം നടന്നത്.

വാഹനത്തിനു മുന്നില്‍ തടിച്ചുകൂടിയ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലും കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തമ്മിലും വെല്ലുവിളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇതിനിടയിലാണു സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തത്. ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ന്നെങ്കിലും ഡ്രൈവര്‍ വേഗത്തില്‍ വാഹനം ഓടിച്ചുപോയതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
കോടതിക്കു മുന്നിലും ഇരുവിഭാഗവും ചേരിതിരിഞ്ഞ് പരസ്യമായി വെല്ലുവിളിയുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു കൊണ്ടുവന്നപ്പോള്‍ അവരെ കാണാനെത്തിയ കാങ്കോലിലെ ആര്‍എസ്എസ് പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവമുണ്ടായിരുന്നു.

Related posts