ജ്വല്ലറി ഉടമയുടെ കൊലപാതകം: സിബിഐ ഫോറന്‍സിക് സംഘം പരിശോധന നടത്തി

tvm-CRIMEതലശേരി: തലശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി സ്‌നേഹയില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശന്‍ (52) സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ ഫോറന്‍സിക് സംഘം തലശേരിയിലെത്തി പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്നും ഓഫീസര്‍ ബര്‍ദന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇന്നലെ രാവിലെ 11 ഓടെ തലശേരിയിലെത്തി പരിശോധന നടത്തിയത്. തലശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറിയിലും പരിസരത്തുമാണ് സംഘം പരിശോധന നടത്തിയത്. പരിശോധന ഉച്ചകഴിഞ്ഞു മൂന്നോടെ അവസാനിച്ചു.

ഈ കേസില്‍ പത്തുമാസമായി അന്വേഷണം നടത്തുന്ന സിബിഐക്കും പ്രതികളെ കണ്ടെത്തനായിട്ടില്ല. പ്രതികളെക്കുറിച്ചുള്ള സൂചനയും ഇതുവരെ സിബിഐക്കു ലഭിച്ചിട്ടില്ല. കേസന്വേഷണത്തിനു സഹായകമാകുന്ന എന്തെങ്കിലും തുമ്പ് തേടിയാണ് ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്ക് എത്തിയത്. അന്വേഷണത്തിനു സഹായകമാകും വിധത്തിലുള്ള തെളിവുകളോ പ്രതികളെക്കുറിച്ചുള്ള സൂചനകളോ കിട്ടാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം തേടാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനാണ് നീക്കം.  ഇതു സംബന്ധിച്ച ശിപാര്‍ശ അന്വേഷണ സംഘം സിബിഐ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

തലശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശന്‍ കൊല്ലപ്പെട്ട സംഭവം ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഫലമുണ്ടായില്ല. പ്രതികളെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് ദിനേശന്‍െറ സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദരാജാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2015 ഒക്ടോബറില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൊള്ള ലക്ഷ്യമിട്ട് അന്യസംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ലോക്കല്‍ പോലീസിന്റേയും  ക്രൈംബ്രാഞ്ചിന്റേയും നിഗമനം.  കടയ്ക്കുള്ളില്‍നിന്നും നഷ്ടപ്പെട്ട അരക്കിലോ വരുന്ന മുക്കുപണ്ടങ്ങള്‍ സംസ്ഥാനത്തെവിടെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാത്തതാണ് ഈ നിഗമനത്തിനു കാരണം. കൊലപാതകം നടന്നതിനുശേഷമുള്ള ആദ്യത്തെ പത്തു ദിവസം വരെ ജ്വല്ലറിക്കുള്ളില്‍നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്ന ബന്ധുക്കള്‍ പറഞ്ഞിരുന്നത്.   പിന്നീടാണ് സഹോദരന്‍െറ കടയില്‍നിന്നും സുഹൃത്ത് വഴി ദിനേശന്‍ വാങ്ങിയ രണ്ടു പവന്‍ സ്വര്‍ണവും അര കിലോയോളം വരുന്ന മുക്കു പണ്ടങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായത്.

Related posts