എരുവേലിയില്‍ പെരിയാര്‍വാലി കനാലില്‍ കക്കൂസ് മാലിന്യം തള്ളി

ekm-malinyamചോറ്റാനിക്കര: എരുവേലി പെരിയാര്‍വാലി കനാലിന്റെ കണയന്നൂര്‍ വില്ലേജ് ഓഫീസ് പരിസരം മുതല്‍ ശിവക്ഷേത്ര പടിവരെ കനാലിലും റോഡിലും കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ലോറിയില്‍ കൊണ്ടുവന്നാണ് മാലിന്യങ്ങള്‍ കനാലിലേക്ക് തള്ളിയത്. കക്കൂസ് മാലിന്യം  തള്ളിയതിനെത്തുടര്‍ന്ന് സമീപവാസികളുടെ ജീവിതം ദുസഹമായി. മാലിന്യം തള്ളിയത് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടിരിന്നു. ഏറെ ദിവസത്തെ ശ്രമത്തിനൊടുവില്‍ അധികൃതര്‍ ഇന്നലെ കുറച്ചു ഭാഗത്തെ മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. എന്നാല്‍ പലയിടങ്ങളിലും മാലിന്യങ്ങള്‍ ഉണങ്ങിയ നിലയിലായിരുന്നു. അതിനാല്‍ തന്നെ അവിടെനിന്ന് മാലിന്യം മാറ്റാന്‍ പറ്റാത്ത സാഹചര്യമുണ്ട്.

കനാലിന്റെ പരിസരങ്ങളും ഇരുവശങ്ങളും മാലിന്യനിക്ഷേപത്തിന്റെ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ്. കിടക്ക മുതല്‍ പ്ലാസ്റ്റിക്ക് കവറുകള്‍ വരെയും അടുക്കളയില്‍നിന്നുള്ള അവശിഷ്ടങ്ങളും ഈ കനാലിലും വശങ്ങളിലുമായി തള്ളുന്നത് പതിവാണ്. മാസങ്ങള്‍ക്ക് മുന്‍പും ഈ കനാലില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയിരുന്നു. അന്ന് ആഴ്ചകളോളം ദുര്‍ഗന്ധം മൂലം പരിസരവാസികളുടെ ജീവിതം ദുരിതമയമായിരുന്നു. ദുര്‍ഗന്ധം മൂലം സമീപത്തെ വീടുകളിലുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തള്ളിയിരിക്കുന്ന മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ മണ്ണെണ്ണ ചേര്‍ത്തിട്ടുണ്ട്.

ഇത്തരത്തില്‍ കനാല്‍ പോലുള്ള തുറന്ന പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്കു മറ്റു മാരകമായ പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന കനാലിന് സമീപത്തെ  കാടും വള്ളിപ്പടര്‍പ്പുകളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാകുന്നതായും പരാതിയുണ്ട്. ഇക്കാര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രത്യേകം ശ്രദ്ധ കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ഏറെനാളായി കനാല്‍ റോഡില്‍ വഴിവിളക്ക് സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി പഞ്ചായത്തിലേക്ക് അയച്ചിരുന്നു. അക്കാര്യത്തിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

റോഡരികില്‍ റെസിഡന്റസ് അസോസിയേഷനുകള്‍ നട്ടിട്ടുള്ള ഔഷധസസ്യങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കനാലിന്റെ സര്‍വീസ് റോഡിലൂടെയാണ് ടിപ്പറുകളിലും വലിയ ലോറികളിലും എത്തി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.

Related posts