തില്ലങ്കേരിയിലെ കൊലപാതകവും ബോംബേറും: നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം

Bloodഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസും അതിന് തൊട്ടുമുമ്പു സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറ് എന്നിവയില്‍  നേതാക്കള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇതു സംബന്ധിച്ചു എസ്പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയത്. ഇതിനകം ഇരു കേസുകളിലെയും പ്രതികളെ കുറിച്ചു പോലീസിനു വിവരം ലഭിച്ചെങ്കിലും ആരെയും പിടികൂടാനായില്ല. ബോംബേറും, പിന്നീടുണ്ടായ കൊലപാതകവും വ്യക്തമായ ഗൂഢാലോചനയോടെയാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.  നേതാക്കളുടെ അറിവോടു കൂടിയല്ലാതെ അക്രമം നടക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

പതിനെട്ട് പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രണ്ട്  പേരൊഴികെ  എല്ലാവരെയും പോലീസ് വിട്ടയച്ചിരുന്നു. രണ്ട് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെകുറിച്ച് അറിവുണ്ടെന്നു പോലീസ് കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജിജോയ്ക്കു നേരെ ബോംബേറുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെയും കണ്ടെത്താനായിട്ടില്ല.  പേരാവൂര്‍ സിഐ സുനില്‍കുമാറാണ് ഈ കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ ഒളിവിലായതിനാല്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പോലീസ് വിശദീകരണം.

ഇരുകേസിലെയും ഗൂഢാലോചനക്കാരെകൂടി കണ്ടെത്തിയില്ലെങ്കില്‍ ഇനിയും ഇവിടെ അടിയും തിരിച്ചടിയും ഉണ്ടേയാക്കാമെന്നാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് തില്ലങ്കേരി മേഖലയില്‍ പ്രതികള്‍ക്കായി പോലീസ് വ്യാപകമായ റെയ്ഡ് നടത്തുന്നുണ്ട്. മേഖലയില്‍ കനത്ത ജാഗ്രതയും പുലര്‍ത്തുന്നുണ്ട്.

ജില്ലയില്‍ സിപിഎമ്മും സംഘപരിവാര്‍ സംഘടനകളും അക്രമത്തിനു കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതും പോലീസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി മേഖലയായ കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം മേഖലകളിലുണ്ടായ കൊലപാതകം, അക്രമം എന്നിവയ്ക്കു പിന്നില്‍ കണ്ണൂര്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts