കൂട്ടുകാരായാല്‍ ഇങ്ങനെ വേണം! കളിക്കൂട്ടുകാരുടെ ധീരതയില്‍ ഇബ്രാഹിമിനു പുതുജീവന്‍; കിണറ്റില്‍വീണ രണ്ടാംക്ലാസുകാരന് അഞ്ചും എട്ടും വയസുള്ള കളിക്കൂട്ടുകാര്‍ രക്ഷകരായി

babyഅഴീക്കോട്/കണ്ണൂര്‍: കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ ധൈര്യവും പ്രായോഗിക ബുദ്ധിയും ഏഴു വയസുകാരനു ജീവിതത്തിലേക്ക് പുതുവഴി തുറന്നു. കിണറ്റില്‍വീണ രണ്ടാംക്ലാസുകാരന് അഞ്ചും എട്ടും വയസുള്ള കളിക്കൂട്ടുകാര്‍ രക്ഷകരായി. ശനിയാഴ്ച വൈകുന്നേരവും അഴീക്കോട് ഓലാടത്താഴയിലാണ് സംഭവം.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തു കളിക്കുന്നതിനിടെയാണ് ഓലാടത്താഴയിലെ നബീസിന്റെ മകന്‍ ഇബ്രാഹിം (ഏഴ്) കിണറ്റില്‍ വീണത്. നിറയെ വെള്ളമുള്ള കിണറ്റില്‍ വീണ ഇബ്രാഹിമിന്റെ നിലവിളി കേട്ട് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന മുഹമ്മദും (അഞ്ച്) സുഹൈറും (എട്ട്) ഓടിയെത്തി.

കളിക്കൂട്ടുകാരന്‍ പ്രാണരക്ഷാര്‍ഥം കിണറിന്റെ പടവില്‍ പിടിച്ചുനില്‍ക്കുന്നതുകണ്ട ഇരുവരും കമിഴ്ന്നുകിടന്ന് കിണറ്റിലേക്ക് കൈനീട്ടി ഇബ്രാഹിമിനെ പിടിച്ചുകയറ്റുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും ഇബ്രാഹിമിനെ ഈ കൊച്ചുമിടുക്കന്മാര്‍ കരയ്‌ക്കെത്തിച്ചിരുന്നു. രക്ഷകനായെത്തിയ മുഹമ്മദിന്റെ അഞ്ചാം പിറന്നാള്‍ കൂടിയായിരുന്നു ശനിയാഴ്ച. ജീവിതത്തില്‍ എന്നും ഓര്‍ക്കാനുള്ള പിറന്നാള്‍ മധുരമായിട്ടാണ് മുഹമ്മദിന്റെ വീട്ടുകാര്‍ ഇതിനെ കാണുന്നത്. ഓലാടത്താഴയിലെ റാഫിദ്-ആബിത ദമ്പതികളുടെ മകനാണ് മുഹമ്മദ്. ഓലാടത്താഴയിലെ ബബീറിന്റെ മകനാണ് സുഹൈര്‍.

Related posts