പോക്കറ്റ് മണി കാരുണ്യമായ കഥ; തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ പോക്കറ്റ് മണി സ്കൂള്‍ ചാരിറ്റിഫണ്ടില്‍ നല്‍കിയ തുക കൊണ്ട് നിര്‍ധനര്‍ക്ക് ഓണക്കിറ്റ് നല്‍കി മാതൃകയായത്

fb-karunyam

സിജോ പൈനാടത്ത്

കൊച്ചി: സ്കൂള്‍ ജീവിതം ആഘോഷമാക്കാന്‍ കിട്ടുന്ന പോക്കറ്റ് മണി ഈ വിദ്യാര്‍ഥികള്‍ക്കു, ജീവിതത്തില്‍ കാരുണ്യത്തിന്റെ മൂലധനമാണ്. കിട്ടുന്ന സമ്മാനങ്ങളുടെ മധുരവും തിളക്കവും ഇവര്‍ മറ്റുള്ളവര്‍ക്കായി ഉപേക്ഷിക്കും. കരുതിവച്ച ചെറിയ തുകകളുപയോഗിച്ചു നിര്‍ധനരായ 120 വൃക്കരോഗികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി ഓണാഘോഷത്തിനും ഇവര്‍ കാരുണ്യമുഖം പകര്‍ന്നു. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ 1500-ഓളം വിദ്യാര്‍ഥികളാണു, പഠനത്തിനൊപ്പം കാരുണ്യവഴികളും പരിശീലിക്കുന്നത്. ജന്മദിനം ആഘോഷിക്കുന്ന വിദ്യാര്‍ഥികള്‍, കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മധുരം വിതരണം ചെയ്യാന്‍ മാറ്റിവയ്ക്കുന്ന തുക സ്കൂളിലെ ചാരിറ്റി ഫണ്ടിലേക്കു നല്‍കും.

പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂളിലും പുറത്തും നിന്നു ലഭിക്കുന്ന സമ്മാനത്തുകകള്‍ വിദ്യാര്‍ഥികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. വിവിധ സ്‌കോളര്‍ഷിപ്പുകളുടെ ഭാഗമായി ലഭിക്കുന്ന തുകയും ചാരിറ്റി ഫണ്ടിലേക്കുള്ള സംഭാവനയായി അധ്യാപകരെ ഏല്‍പിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്. ഓരോ മാസവും വിവിധ കാരുണ്യസംരംഭങ്ങള്‍ക്കായി പതിനായിരക്കണക്കിനു രൂപ വിദ്യാര്‍ഥികള്‍ സമാഹരിക്കും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പത്താം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ നൈപുണ്യയുടെ കാരുണ്യവഴികളില്‍ കൈകോര്‍ക്കുന്നു. അധ്യാപകരും മറ്റു ജീവനക്കാരും പ്രോത്സാഹനവുമായി പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്.

വിദ്യാര്‍ഥികള്‍ സമാഹരിക്കുന്ന തുകയുപയോഗിച്ച് രോഗികള്‍ക്കു ചികിത്സാസഹായം, നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനസഹായം, പാവപ്പെട്ടവര്‍ക്കു ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം വിതരണം ചെയ്യുന്നുണ്ട്. കുട്ടികളില്‍ കാരുണ്യത്തിന്റെ മനോഭാവം ചെറുപ്രായത്തില്‍ രൂപപ്പെടുത്താനും വളര്‍ത്താനും സ്കൂളിലെ ചാരിറ്റി ഫണ്ട് പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷയെന്നു നൈപുണ്യ ഡയറക്ടര്‍ ഫാ. പോള്‍ മേലേടത്ത് പറഞ്ഞു. മികച്ച പ്രതികരണമാണു കുട്ടികളുടെ ഭാഗത്തുനിന്നു ലഭിക്കുന്നത്. യാതൊരു നിര്‍ബന്ധങ്ങളുമില്ലാതെ, സ്വമേധയാ മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരാകുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും സന്തോഷമാണ്

. വിദ്യാഭ്യാസത്തിനൊപ്പം ജീവിതത്തിനെന്നും മുതല്‍ക്കൂട്ടാവുന്ന മൂല്യങ്ങളുടെയും നന്മയുടെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ വിദ്യാര്‍ഥികളിലേക്കു പകരുമ്പോഴാണ് അവരുടെ സ്കൂള്‍ ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നും ഫാ. മേലേടത്ത് പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനില്‍ കിളിയേല്‍ക്കുടി, പ്രിന്‍സിപ്പല്‍ കെ.എ. ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് സജിനി പോള്‍, വിദ്യാര്‍ഥി പ്രതിനിധികളായ നിഖില അന്ന മാര്‍ട്ടിന്‍, സ്റ്റീവ് ജോസഫ്, നിതിന്‍ ടോം ജോസ്, റിയോണ്‍ ടെനി എന്നിവരും ചാരിറ്റി ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുന്ന 120 നിര്‍ധനരായ വൃക്കരോഗികള്‍ക്ക് വിവിധ ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കിറ്റുകള്‍ വിതരണം ചെയ്തായിരുന്നു നൈപുണ്യയിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം. വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയില്‍ സജ്ജമാക്കിയ ഓണക്കിറ്റുകള്‍ കൈമാറാന്‍ ഇന്നസെന്റ് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍ എംപി പി.രാജീവ്, ഡോ. വിജയകുമാര്‍ എന്നിവരും എത്തിയിരുന്നു. നൈപുണ്യയിലെ വിദ്യാര്‍ഥികളില്‍നിന്നുള്ള കാരുണ്യത്തിന്റെ അധ്യായങ്ങള്‍ അവസാനിക്കുന്നില്ല; നാഗാലന്‍ഡിലെ കൊഹിമയില്‍ നിര്‍ധനകുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലേക്കു വസ്ത്രങ്ങള്‍ സമാഹരിച്ച് അയക്കാനുള്ള ഉദ്യമം അവര്‍ ആരംഭിച്ചുകഴിഞ്ഞു.

Related posts