ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുമായി വിനീഷ് കൊല്ലപ്പെട്ട പരിസരത്ത് പോലീസ് തെളിവെടുപ്പ് നടത്തി. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് (22), പൂന്തലോട്ട് സ്വദേശികളായ ഡിപിന്‍ലാല്‍ (22), ശ്രീജിത്ത് (30), കരുവള്ളിയിലെ രജിന്‍ രാജ് (22) എന്നിവരുമായാണ് ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു പുലര്‍ച്ചെ തെളിവെടുപ്പ് നടത്തിയത്. വിനീഷിനെ ആക്രമിക്കാന്‍ ഉപയോഗിച്ച മരവടിയും പട്ടിക കഷ്ണവും വിനീഷ് കൊല്ലപ്പെട്ട സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലാന്‍ ഉദേശിച്ചല്ല ആക്രമിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയതായി സിഐ രാഷ്ട്രദീപികയോട് പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്കുനേരേയുണ്ടായ ബോംബേറിന് പകരംവീട്ടാനാണ് തങ്ങള്‍ വിനീഷിനെ ആക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.അക്രമത്തിനു ശേഷം ബാക്കി വന്ന ബോംബുകളും കൊടുവാളും ടോര്‍ച്ചും പൂന്തലോട്ട് ഉപേക്ഷിച്ചശേഷം പെരിങ്ങാലം മലയിലാണ് ഒളിച്ചുതാമസിച്ചതെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഏഴംഗ സംഘമാണ് കൊലനടത്തിയത്. ഇതില്‍ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഇന്നലെ അറസ്റ്റിലായ നാലു സിപിഎം പ്രവര്‍ത്തകരെ കോടതി അവധിയായതിനാല്‍ മട്ടന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഇന്നു ഹാജരാക്കും. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെവരെ ചോദ്യം ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രവര്‍ത്തകരായ പൂന്തലോട് സ്വദേശി മഹേഷ് (33), കുണ്ടേരിഞ്ഞാല്‍ സ്വദേശി വിനീഷ് (26) എന്നിവരെ പിടികൂടിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി അവധിയായതിനാല്‍ വിധി പറയുന്നതു മാറ്റിവച്ചിരിക്കുകയാണ്.
ആറുപേര്‍ അറസ്റ്റിലാകുകയും മുഴുവന്‍ പ്രതികളെയുംകുറിച്ച് സൂചന ലഭിക്കുകയും ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പ്രതികള്‍ കോടതിയില്‍ കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. വിനീഷ് കൊല്ലപ്പെടുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്കു നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും പിടികൂടാനായിട്ടില്ല.