കോടിയേരി കല്ലില്‍താഴെയില്‍ സംഘര്‍ഷം, ബോംബേറ്

kkd-bombതലശേരി: കോടിയേരി കല്ലില്‍താഴെയില്‍ സംഘര്‍ഷം, ബോംബേറ്. ബിജെപി മേഖലാ സെക്രട്ടറിയുടെ ഉള്‍പ്പെടെ മൂന്നു വീടുകള്‍ക്കുനേരേ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രി 12 ഓടെയായിരുന്നു അക്രമം. അക്രമത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. ബിജെപി കോടിയേരി മേഖലാ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ കല്ലില്‍താഴെ കുനിയില്‍കാട്ടില്‍ രാജേന്ദ്രന്‍, അധ്യാപകന്‍ ആനന്ദ് ഭവനില്‍ അനില്‍ കുമാര്‍, മൂഴിക്കരയിലെ രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കുനേരേയാണ് അക്രമം നടന്നത്. അര്‍ധരാത്രി 12.10 ഓടെ രാജേന്ദ്രന്റെ വീട്ടിലെത്തിച്ച പത്തംഗസംഘം നടത്തിയ അക്രമത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും അക്രമിസംഘം തകര്‍ത്തു.

വാളുകളുമായെത്തിയ അക്രമിസംഘം കോളിംഗ് ബെല്‍ അടിക്കുകയും ജനലിലൂടെ അക്രമികളെ കണ്ട രാജേന്ദ്രന്റെ ഭാര്യയും കുട്ടിയും നിലവിളിക്കുകയും താന്‍ മുകളിലെ മുറിയില്‍ അഭയം തേടുകയും ചെയ്‌തെന്ന് രാജേന്ദ്രന്‍ രാഷ്്ട്രദീപികയോട് പറഞ്ഞു. തുടര്‍ന്ന് അക്രമിസംഘം വീടിന്റെ വാതിലും ജനലും വാള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു.അധ്യാപകനായ അനില്‍ കുമാറിന്റെ വീടിനുനേരേ ബോംബേറിയുകയായിരുന്നു അക്രമിസംഘം. ബോംബേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. മൂഴിക്കരയില്‍ സിപിഎം അനുഭാവിയായിരുന്ന പാറക്കണ്ടി രവീന്ദ്രന്റെ വീടിനുനേരേയും അക്രമം നടന്നു. ഇയാളുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

വിവരമറിഞ്ഞ് തലശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലങ്ങളിലെത്തുകയും പ്രദേശത്ത് വ്യാപകമായി റെയ്ഡ് നടത്തുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരായ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.പി. സുമേഷ്, കെ. സുരേന്ദ്രന്‍, പാറക്കണ്ടി രാജീവന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് നിജില്‍ തുടങ്ങിയവര്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്ര എംപിമാരുടെ സംഘവും അക്രമസ്ഥലം സന്ദര്‍ശിച്ചു.

Related posts