ആവശ്യത്തിന് ലൈഫ് ഗാര്‍ഡുമാരില്ല: വിനോദസഞ്ചാരികള്‍ സുരക്ഷാ ഭീതിയില്‍

alp-beachalpuzhaആലപ്പുഴ: സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ ബീച്ചായ ആലപ്പുഴയില്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളില്ല. പൊതു അവധി ദിവസങ്ങളില്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളും സാധാരണ ദിവസങ്ങളില്‍ സ്വദേശികളായ നൂറുകണക്കിന് വിനോദസഞ്ചാരികളുമെത്തുന്ന ബീച്ചില്‍  സുരക്ഷയ്ക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനുവേണ്ട നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ടൂറിസം വകുപ്പ് വിനോദ സഞ്ചാര വികസനത്തിനായി ആലപ്പുഴ നഗരത്തില്‍ മാത്രം കോടികള്‍ ചെലവഴിക്കുമ്പോഴാണ് ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ മടിക്കുന്നത്. രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള ബീച്ചില്‍ കുറഞ്ഞത് ഒരു ഷിഫ്റ്റില്‍ 15 ലൈഫ് ഗാര്‍ഡുകളെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ആവശ്യമാണ്.  എന്നാല്‍ നിലവില്‍ ആകെ രണ്ടു ഷിഫ്റ്റുകളിലുമായി 10 ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ് ഇവിടെയുള്ളത്.  രാവിലെ ഏഴുമുതല്‍ രാത്രി ഏഴുമണിവരെയുള്ള  ഒരു ഷിഫ്റ്റിലുണ്ടാകുന്നത് അഞ്ചുപേര്‍ മാത്രമാണ്.

എഴുത്തു പരീക്ഷയും ശാരിരിക ക്ഷമതയും മെഡിക്കല്‍ ടെസ്റ്റും ട്രെയിനിംഗും കഴിഞ്ഞശേഷമാണ് ജോലിയില്‍ ഇവര്‍ പ്രവേശിച്ചതെങ്കിലും ഇപ്പോഴും ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി നോക്കരുന്നത്. കടലില്‍ പലപ്പോഴും കുളിക്കാനിറങ്ങുന്നവര്‍ തിരയില്‍പ്പെടുക പതിവാണ്. ഇവരെ ജീവന്‍ പണയംവെച്ചാണ് പലപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ കരയ്‌ക്കെത്തിക്കുന്നത്. അവധി ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ്  ബീച്ചില്‍ വിശ്രമത്തിനെത്തുന്നത്.

കുടുംബമായി എത്തുന്നവര്‍വരെ കടലിലിറങ്ങി കുളിക്കാറുണ്ട്. മദ്യപിച്ചെത്തുന്നവര്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാതെ അപകടത്തില്‍ പെടുന്നതും പതിവാണ്.  കടലില്‍ കുളിക്കാനിറയവരോടു കരയിലേക്കു കയറണമെന്നാവശ്യപ്പെടുമ്പോള്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ തട്ടിക്കയറുന്നതും പതിവാണ്. തിരക്കുള്ള സമയങ്ങളില്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് പ്രധാനമായും ബീച്ചിലെ സുരക്ഷയെ ബാധിക്കുന്നുണ്ട്.

പലപ്പോഴും കുളിക്കാനിറങ്ങുന്നവര്‍ തിരയില്‍പ്പെട്ടു മുങ്ങുമ്പോള്‍ ലൈഫ്ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തുന്നതു കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. കഴിഞ്ഞ ദിവസവും കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍ പ്പെട്ടിരുന്നു. ലൈഫ് ഗാര്‍ഡ് സമീപത്തുണ്ടായിരുന്നതിനാല്‍ കടലിലിറങ്ങി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് ലൈഫ് ഗാര്‍ഡുകള്‍ക്കുള്ളത്. ഇതോടൊപ്പം കൂടുതല്‍ ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts