ബിജെപി സമീപനം: ഒന്നും കിട്ടിയില്ലെന്ന വെള്ളാപ്പളളിയുടെ അഭിപ്രായം എസ്എന്‍ഡിപിയുടേത് മാത്രമെന്നും ബിഡിജെഎസിന്റേതല്ലെന്ന തുഷാര്‍ വെള്ളാപ്പള്ളി

Thusharആലപ്പുഴ: ബിജെപിയോടുള്ള സമീപനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ബിജെപി ബിഡിജെഎസിനു നല്കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്നും ബിഡിജെഎസിനെ എതിരാളികള്‍ കഴുതയെന്നു വിളിക്കുന്ന തരത്തിലേക്കെത്തിച്ചെന്നുമായിരുന്നു എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. എന്നാല്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയ മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാകട്ടെ ഇതിനെ ഖണ്ഡിക്കുകയും ചെയ്തു. ബിജെപിയുമായി അഭിപ്രായഭിന്നതകള്‍ ഇല്ലെന്നും  സാങ്കേതിക നടപടികള്‍ മൂലമാണ് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതു വൈകുന്നതുമെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.

ബിജെപിയുമായി അകല്‍ച്ചയുള്ള തലത്തില്‍ വെള്ളാപ്പള്ളി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വികാരമായിരിക്കുമെന്നും ബിഡിജെഎസിന്റേതെല്ലെന്നുമുള്ള  സമീപനവും തുഷാര്‍ എടുത്തത് ശ്രദ്ധേയമായി.അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ അണികള്‍ക്കുള്ള അതൃപ്തി ഇരുവരും രേഖപ്പെടുത്തിയെങ്കിലും ബിജെപിയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഇരുവരും വ്യത്യസ്തത പുലര്‍ത്തിയത് ശ്രദ്ധേയമായി. ബിജെപിയുടെ ദേശീയ സമ്മേളനം കോഴിക്കോടു നടക്കുന്ന സാഹചര്യത്തില്‍ തന്നെ ബിഡിജെഎസ് ഇന്നലെ ഇത്തരത്തിലൊരു യോഗം ചേര്‍ന്നത് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുസംസാരം. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത് അണികളില്‍ അങ്കലാപ്പുണ്ടാക്കുമെന്ന് തീര്‍ച്ച.

ബിഡിജെഎസ് നേതാക്കള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സ്ഥാനങ്ങളുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിനു നല്കിയിട്ട് നാളേറെയായി. പക്ഷേ, പദവികള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിഡിജഎസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനു ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍  അധികാരത്തില്‍ വന്നതിനു ശേഷം വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരാതികളും കേസുകളും ഉയര്‍ത്തിക്കൊണ്ടുവന്ന് തുടര്‍നടപടികളിലേക്കു കടക്കുന്ന അവസ്ഥയുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇതു തണുക്കുകയും ചെയ്തു. മൈക്രോഫിനാന്‍സ് കേസിന്റെ പേരില്‍ എസ്എന്‍ഡിപി നേതൃത്വം എല്‍ഡിഎഫിനു കീഴടങ്ങിയെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെ ബിജെപിയോടുള്ള സമീപനത്തില്‍ വെള്ളാപ്പള്ളി മാറ്റവും വരുത്തി തുടങ്ങിയിരുന്നു.

ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് സിപിഎമ്മിനോടുള്ള ചായ്‌വ് പ്രകടമാക്കിയുള്ള രീതിയായിരുന്നു അദ്ദേഹത്തിന്റെ സംസാരത്തിലും. ഇത് ബിഡിജെഎസിന്റെ അണികളിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. തുഷാര്‍ കൂടാതെ ബിഡിജെഎസ് നേതൃത്വത്തിലുള്ള ചിലര്‍ക്ക് ബിജെപി നേതൃത്വത്തോടു ഒന്നിച്ചുപോകുന്നതിലാണ് താല്പര്യമുള്ളത്. ഇതിനു വിരുദ്ധമായ നിലപാടെടുത്താല്‍ ഇക്കൂട്ടര്‍ പാര്‍ട്ടിയില്‍ നിന്നു പോകാനുള്ള സാധ്യതകളും പാര്‍ട്ടി പിളരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അതുകൊണ്ടു കൂടിയാകാം മയപ്പെടുത്തിയുള്ള സമീപനത്തിലൂടെ തുഷാര്‍ മുന്നോട്ടുപോകുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളതായി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോടു നടക്കുന്ന ബിജെപി ദേശീയ സമ്മേളനവുമായി  ബന്ധപ്പെട്ടുള്ള യോഗങ്ങളില്‍ ബിഡിജെഎസ് പങ്കെടുക്കുകയും ചെയ്യും. ഇതു സമ്മര്‍ദത്തിനോ ചര്‍ച്ചകള്‍ക്കോ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വ്യത്യസ്ത നിലയിലുള്ള ഇത്തരം പ്രസ്താവനകള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുമായുള്ള ബന്ധത്തെ  കുറിച്ച് പ്രവര്‍ത്തകരോടു വിശദീകരിക്കുന്നതിനു ഇന്നു ചേര്‍ത്തലയില്‍ ബിഡിജെഎസ് ജില്ലാതല ഭാരവാഹികളുടെ യോഗവും ചേരുന്നുണ്ട്. കെ.എം. മാണിയെ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി എന്‍ഡിഎ വിപുലീകരിക്കണമെന്ന നിലപാടും ബിഡിജെഎസിനുണ്ട്.

Related posts