മാള്‍ട്ടപനി: അംബേദ്കര്‍ കോളനി നിവാസികള്‍ പരിഭ്രാന്തിയില്‍

cow maionമണ്ണാര്‍ക്കാട്: മാള്‍ട്ട പനി പകര്‍ന്നുപിടിക്കുമോ എന്ന ഭീതിയില്‍ തിരുവിഴാംകുന്ന് അംബേദ്കര്‍ കോളനി നിവാസികള്‍.  രോഗം ബാധിച്ച കന്നുകാലികളുടെ ചാണകം, മൂത്രം, വായു എന്നിവയില്‍ കൂടി രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്. മാള്‍ട്ട പനി ബാധിച്ച കന്നുകാലികളുടെ പ്രത്യേക ഷെഡ് അംബേദകര്‍ കോളനിക്കു സമീപത്താണ്. നൂറോളം വീടുകളാണ് ഇവിടെയുള്ളത്. പനി ബാധിച്ച കന്നുകാലികളെ മണ്ണുത്തിയിലേക്ക് കൊണ്ടുപോകുന്നതിനു തടസം പറഞ്ഞ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കഴിഞ്ഞദിവസം അധികൃതര്‍ക്ക് കത്തുനല്കിയിരുന്നു.

ഫാമില്‍ തന്നെ ദയാവധം നടത്തി ഇവയെ കുഴിച്ചുമൂടണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ അസുഖം കൂടുതല്‍ കന്നുകാലികളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നാണ് ഫാം അധികൃതര്‍ പറയുന്നത്. എന്തായാലും  കന്നുകാലികളെ ഇവിടെ ദയാവധം നടത്താന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തിരുവിഴാംകുന്ന് ഫാമിലെ മാള്‍ട്ടാപനി പ്രശ്‌നത്തിനെതിരേ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

ഈ സാഹചര്യത്തില്‍ അടിയന്തിരമായി കോളനിക്കു സമീപത്തെ ഫാം ഷെഡില്‍നിന്നും രോഗബാധിതരായ കന്നുകാലികളെ മാറ്റിപാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.  അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഗഫൂര്‍ കോല്‍ക്കളത്തില്‍, മുനീര്‍, അസ്‌ലാം എന്നിവര്‍ മുന്നരിയിപ്പുനല്കി.രോഗബാധ പുറത്തറിയുകയും കന്നുകാലികളുടെ ദയാവധത്തിനുള്ള നടപടി എങ്ങുമെത്താതെ കിടക്കുകയും ഫാമിലെ പാല്‍ മുഴുവന്‍ ആരും വാങ്ങാതെ കെട്ടിക്കിടക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്.

Related posts