കോഴി നികുതി അഴിമതി: മാണിക്കെതിരേ കുരുക്ക് മുറുക്കി വിജിലന്‍സ്

maniകൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഗ്രൂപ്പിന് 62 കോടി രൂപയുടെ നികുതികുടിശിക ഒഴിവാക്കി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുരുക്കുമുറുക്കി വിജിലന്‍സ്. മാണി ഇടപെട്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിപണം നഷ്ടമാക്കിയതെന്നതാണ് വിജിലന്‍സ് വാദം. ഇതിനെ സാധൂകരിക്കുന്ന തെളിവും വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം നല്‍കി.

നികുതികുടിശിക അടയ്ക്കാതിരുന്നതിനെ തുടര്‍ന്നുള്ള റവന്യൂ വകുപ്പിന്റെ ജപ്തി മാണി ഇടപെട്ടാണ് സ്റ്റേ ചെയ്തതെന്നാണ് വിജിലന്‍സ് കണ്‌ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മാണി നല്‍കിയ ഉത്തരവ് വിജിലന്‍സ് മുകുന്ദപുരം താലൂക്ക് ഓഫീസില്‍ നിന്നും പിടിച്ചെടുത്തു. ഇതാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോഴി നികുതിയിളവ് കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള റവന്യൂ ജപ്തികള്‍ സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അധികാരം എന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയെയും മറികടന്ന് മാണി അനധികൃതമായി തോംസണ്‍ ഗ്രൂപ്പിന് വേണ്ടി ഇടപെട്ടുവെന്നാണ് വിജിലന്‍സ് കണ്‌ടെത്തല്‍.

തനിക്ക് തോംസണ്‍ ഗ്രൂപ്പ് നല്‍കിയ അപേക്ഷ റവന്യൂ വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തില്‍ മാണി നല്‍കി വിശദീകരണം. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരനാണ് ഹാജരാകുന്നത്.

അതിനിടെ മാണി ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയതില്‍ ക്രമക്കേടുണ്‌ടെന്ന് വിജിലന്‍സ് കണ്‌ടെത്തിയിട്ടുണ്ട്. ആയൂര്‍വേദ കമ്പനികള്‍ക്ക് ചുമത്തിയിരുന്ന നികുതി 12.5 ശതമാനത്തില്‍ നിന്നും നാല് ശതമാനമാക്കി മന്ത്രിയായിരുന്നപ്പോള്‍ മാണി കുറച്ചു നല്‍കി. ഇതിന് 2014 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. എന്നാല്‍ മുന്‍കാലപ്രാബല്യം ലഭിച്ച കാലയളവിലും കമ്പനികള്‍ 12.5 ശതമാനം നികുതി തന്നെയാണ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങിയതെന്നും ഇതുവഴി കോടികള്‍ കമ്പനികള്‍ക്ക് ലാഭമായി ലഭിച്ചുവെന്നുമാണ് വിജിലന്‍സിന്റെ കണ്‌ടെത്തല്‍.

Related posts