പരിശോധനകള്‍ അപര്യാപ്തം; ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അനര്‍ഹരും

EKM-PENSIONകൊട്ടാരക്കര: ദുര്‍ബല വിഭാഗങ്ങള്‍ക്കുളള സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഒട്ടനവധി അനര്‍ഹര്‍ കൈപ്പറ്റി വരുന്നതായി പരക്കെ ആക്ഷേപം. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും സാമൂഹ്യമായും സാമ്പത്തികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സുരക്ഷാ പെന്‍ഷനുകള്‍ക്ക് അര്‍ഹത നേടിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുളളവര്‍ക്കും, ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി നിരവധി പെന്‍ഷന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്.

വിധവാപെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍,ഭിന്നശേഷിയുളളവര്‍ക്കുളള പെന്‍ഷന്‍, നിത്യരോഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുളളവര്‍ക്കുളള പെന്‍ഷന്‍, കര്‍ഷിക പെന്‍ഷന്‍ തുടങ്ങിയവയാണ് പ്രധാനമായും. ഇവയ്ക്ക് ഗ്രാമപഞ്ചയത്തുകള്‍ വഴിയാണ്  അപേക്ഷ സ്വീകരിക്കുന്നതും വിതരണം നടത്തുന്നതും .ഇതു കൂടാതെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുളള പെന്‍ഷനുകളും നിലവിലുണ്ട്.

കശുവണ്ടി, കയര്‍, കൈത്തൊഴില്‍ , തയ്യല്‍ തുടങ്ങി വിവിധ മേഖലകളില്‍പ്രവര്‍ത്തിക്കുന്ന ക്ഷേമബോര്‍ഡുകള്‍ വഴിയാണ് ഇത്തരം പെന്‍ഷനുകളുടെ വിതരണം . ഈ രണ്ട് പെന്‍ഷന്‍ പട്ടികകളില്‍ ഒട്ടേറെ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതില്‍ പഞ്ചായത്തുകള്‍ വഴിയുളള പെന്‍ഷന്‍ പദ്ധതിയിലാണ് അനര്‍ഹരുടെ തളളിക്കയറ്റമുണ്ടായിട്ടുളളത്. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്കാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹത. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന പലരും ഇത്തരം വരുമാന സര്‍ട്ടിഫിക്കറ്റു ലഭിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടി വരുന്നുണ്ട്. ഒപ്പം താമസിക്കുന്ന മക്കള്‍ ഉദ്യോഗസ്ഥരും വരുമാനമുളള വരുമാണെങ്കിലും ഇത് മറച്ചു വെക്കാറുണ്ട്. ഇതിനായി ഒരു കുടുംബത്തില്‍ തന്നെ ഒന്നിലധികം റേഷന്‍ കാര്‍ഡുളളവരും വിരളമല്ല. ഭൂമി മക്കളുടെ പേരില്‍ എഴുതിവെച്ച് വരുമാനം കുറച്ചു കാട്ടുന്നവര്‍ നിരവധിയാണ്.

ചില റേഷന്‍ കാര്‍ഡുകളില്‍ മക്കള്‍ ഉദ്യോഗസ്ഥരാണെങ്കിലും തൊഴിലിന്റെ സ്ഥാനത്ത് കൃഷി എന്നായിരിക്കും രേഖപ്പെടുത്തുക. വിദേശങ്ങളില്‍ പോയി വലിയ രീതിയില്‍ സമ്പാദിക്കുന്നവരും ഇവിടുത്തെ രേഖകളില്‍ കൃഷിക്കാരാണ്. ഒരാള്‍ക്ക് ഒരു പെന്‍ഷനുമാത്രമെ അര്‍ഹതയുളളു എന്നാണ് നിയമമെങ്കിലും രണ്ടും മൂന്നും പെന്‍ഷനുകള്‍ വാങ്ങിക്കുന്നവര്‍ നിരവധിയാണ്. വിധവാപെന്‍ഷന്‍ വാങ്ങിക്കുന്നവര്‍തന്നെ വാര്‍ധക്യപെന്‍ഷനും കര്‍ഷകതൊഴിലാളി പെന്‍ഷനും വാങ്ങി വരുന്നു.ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ തന്നെ പഞ്ചായത്തുകളില്‍ നിന്നുളള ക്ഷേമപെന്‍ഷനുകള്‍ക്കും അര്‍ഹരായിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പഞ്ചായത്തുകളില്‍ നിന്നുംക്ഷേമ പെന്‍ഷനുകളും കൈപ്പറ്റി വരുന്നു.

അര്‍ഹതയില്ലാതെ ഇങ്ങനെ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരെ കണ്ടെത്താനുളള സംവിധാനങ്ങള്‍ നിലവിലില്ല. ഗ്രാമപഞ്ചായത്തു മെമ്പറല്‍മാരില്‍ നല്ലൊരു പങ്കും വോട്ടു ബാങ്ക് ലക്ഷ്യം വെച്ച് ഇത്തരം തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നു. അര്‍ഹതയില്ലാതെ ലഭിക്കുന്ന പെന്‍ഷന്‍ പലരും ദുരുപയോഗം ചെയ്തു വരികയാണ്. നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിയുളളവര്‍ക്കും ലഭിക്കുന്ന പെന്‍ഷനുകളാണ് കുടുംബങ്ങള്‍ക്ക് ഗുണകരമാകുന്നത്.

കഴിഞ്ഞ ഓണക്കാലത്ത് കുടിശികയടക്കം രണ്ടു പെന്‍ഷന്‍ കാരുളള കുടുംബത്തിന് 30,000 രുപവരെ പെന്‍ഷന്‍ ലഭിച്ചിരുന്നു. പുരുഷന്‍ മാരും ആണ്‍മക്കളുമെല്ലാം ഓണക്കാലം അടിച്ചു പൊളിക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിച്ചത്. പെന്‍ഷന്‍ തുക വീതം വയ്ക്കുന്നതിനെ ചൊല്ലി മക്കള്‍ തമ്മിലുളള സംഘര്‍ഷങ്ങളും ചിലയിടങ്ങളില്‍ അരങ്ങേറി. ക്ഷേമ പെന്‍ഷന്റെ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അനര്‍ഹരെ ഒഴിവാക്കാന്‍ ഇത് സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.

Related posts