സംശയരോഗമോ? രാത്രിയില്‍ ഒരുമിച്ച് മദ്യപാനം; ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍; തെളിവ് നശിപ്പിച്ചതിന് ഭാര്യയും കുടുങ്ങി

tvm-crimebloodപുനലൂര്‍: പാചകത്തൊഴിലാളിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭാര്യയും അറസ്റ്റില്‍. തൊളിക്കോട് പുത്തന്‍വീട്ടില്‍ പ്രേമാനന്ദന്‍ (43), ഭാര്യ രജനി (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കരുനാഗപ്പള്ളി ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ പ്രേമാനന്ദനെ കരുനാഗപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കൊലക്കേസിലെ പ്രതിയാണെന്ന് മനസിലായത്.

കരുനാഗപ്പള്ളി പോലീസ് പുനലൂര്‍ പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു. പുനലൂര്‍ സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം കുടുംബസുഹൃത്തായ ഗിരീഷ് പ്രേമാനന്ദന്റെ വാടക വീട്ടിലെത്തിയിരുന്നു. ഇവിടെയിരുന്ന് ഇരുവരും മദ്യപിച്ചു. ഇതിനുശേഷം പുറത്തേക്ക് പോയ ഗിരീഷ് വീണ്ടും തിരികെ വന്നു.

മദ്യം വാങ്ങി വീണ്ടും ഇവര്‍ വീട്ടിലിരുന്ന് കഴിച്ചു. തുടര്‍ന്ന് ഗിരീഷിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് പ്രേമാനന്ദന്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേതുടര്‍ന്ന് പ്രേമാനന്ദന്‍ ഗിരീഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രേമാനന്ദന്‍ ഒളിവില്‍ പോയി. ഇതിനിടെ പ്രേമാനന്ദന്റെ ഭാര്യ രജനി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ ഭാഷ്യം. രാത്രി 2.30ഓടെ പ്രേമനന്ദന്റെ ബന്ധു ഇവരുടെ വീട്ടില്‍ വന്നിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഗിരീഷിന് കുത്തേറ്റ വിവരം രജനി പറഞ്ഞിരുന്നില്ല.

പോലീസിനോടും അയല്‍ക്കാരോടും ഈ വിവരം ഇവര്‍ മറച്ചുവച്ചു. തെളിവ് നശിപ്പിക്കാനും ഇവരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രജനിയെയും പോലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കാരണത്താലാണ് പ്രതിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സക്കറിയ മാത്യു അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വര്‍ഷങ്ങളായി സുഹൃത്തുക്കളാണ് മരിച്ച ഗിരീഷും പ്രേമാനന്ദനും. ഗിരീഷ് പ്രേമാനന്ദന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മിക്കപ്പോഴും ഇരുവരും ഇവിടെയിരുന്ന് മദ്യപിക്കാറുമുണ്ട്. ഗിരീഷ് ഇവരുടെ വാടക വീടിന് സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. രജനിയുമായി ഗിരീഷ് വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ഇതില്‍ പ്രേമാനന്ദന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

Related posts