മുംബൈ ടഗ്ഗിലെ ജീവനക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു

TVM-TAGGവിഴിഞ്ഞം: മാസങ്ങള്‍ക്ക് മുന്‍പ് വിഴിഞ്ഞത്ത് അടുപ്പിച്ച ബ്രഹ്മാക്ഷര എന്ന മുംബൈ ടഗ്ഗില്‍ ദുരിത ജീവിതം നയിച്ച  ജീവനക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു. രണ്ട് ദിവസത്തിനകം ഇവര്‍ക്ക് മടങ്ങാന്‍ കഴിയുമെന്ന് പോര്‍ട്ട് അധികൃതര്‍ സൂചന നല്‍കി. രണ്ട് നാളത്തെ കഠിന ശ്രമത്തിനൊടുവിലാണ് അദാനിയുടെ ടഗ്ഗ് ഉപയോഗിച്ച് പഴയ വാര്‍ഫില്‍ കിടന്ന ടഗ്ഗിനെ പുതിയ വാര്‍ഫിന് സമീപത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക് ഇന്നലെ മാറ്റിയത്. കോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക്  ലേലം ചെയ്യുന്നതിനായാണ് ടഗ്ഗ് പുതിയ വാര്‍ഫിലേക്ക് അടുപ്പിച്ചത്.

വെള്ളവും ഇന്ധനവും തീര്‍ന്നെന്ന കാരണത്താല്‍ കഴിഞ്ഞ നവംബര്‍ 28 നാണ് മുംബൈയില്‍ നിന്നുള്ള ബ്രഹ്മേക്ഷര എന്ന ടഗ്ഗും അതിലെ അന്യസംസ്ഥാനക്കാരും മലയാളികളും ഉള്‍പ്പെട്ട പത്ത് ജീവനക്കാരും വിഴിഞ്ഞത്ത് എത്തിയത്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ടഗ്ഗിന്റെ  ഉടമസ്ഥരാരും തന്നെ തിരിഞ്ഞ് നോക്കാതായതോടെ അതിലെ ജീവനക്കാര്‍ ദുരിതത്തിലായി. അതിനിടെ അതിലെ അഞ്ച് ജീവനക്കാര്‍ ആരോടും പറയാതെ മുങ്ങി. എന്നാല്‍ ഒരു മലയാളി എന്‍ജിനിയര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ ടഗ്ഗില്‍ ഇപ്പോഴും തുടരുകയാണ്.പോര്‍ട്ട് അധികൃതരുടെ സഹായത്താലാണ് ഇവര്‍ ഇത്രനാളും കഴിഞ്ഞത്.

ടഗ്ഗ് ലേലം ചെയ്ത് കിട്ടുന്ന തുക കൊണ്ട് ഇവരുടെ കുടിശിക ഉള്‍പ്പെടയുള്ള ശമ്പളം കൊടുത്ത് തീര്‍ക്കുമെന്നാണ് അറിയുന്നത്.ബാക്കി പണം വാര്‍ഫ് ഉപയോഗിച്ച വാടക ഇനത്തിലും കടല്‍ തിരമാലകളില്‍ ഉലഞ്ഞ് ടഗ്ഗ് ഇടിച്ച് വാര്‍ഫിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഉപയോഗിക്കും. ടഗ്ഗുമായി ബന്ധപെട്ട കോടതി കേസില്‍ ടഗ്ഗ് ഉടമസ്ഥര്‍ക്ക് അയച്ച നോട്ടീസിന് മറുപടി പോലും ലഭിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.   അതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ടഗ്ഗിന്റെ കാര്യങ്ങള്‍ ആരാഞ്ഞ് പോര്‍ട്ട് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു.ഏതായാലും മാസങ്ങളായി  അനുഭവിച്ച ദുരിത ജീവിതത്തിന് ഉടന്‍ അറുതി ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതിലെ ജീവനക്കാര്‍.

Related posts