ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കാൾ (എഐ) മുന്നേറിയ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യനു സമാനമായ ബുദ്ധിശക്തി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകുമെന്നും ബ്രിട്ടീഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണം.
മനുഷ്യബുദ്ധിക്കു സമാനമായ ബുദ്ധിശക്തി കൈവരിക്കുന്ന എജിഐ, മനുഷ്യനെപ്പോലെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായി മാറും. അത് പിന്നീട് മനുഷ്യരെക്കാൾ ബുദ്ധിമാനോ, മിടുക്കനോ ആകുകയും മനുഷ്യരാശിയുടെ അന്തകനാകുകയും ചെയ്യാമെന്നു പഠനം വിലയിരുത്തുന്നു.
എഐയുടെ അപകടസാധ്യതകളെ ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകടസാധ്യതകൾ എന്നിങ്ങനെ നാലായി പഠനം വേർതിരിക്കുന്നു. എജിഐയുടെ ഗവേഷണവുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്താനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും എജിഐ എങ്ങനെ ഉപയോഗിക്കണമെന്നും വിന്യസിക്കണമെന്നും നിർദേശിക്കാൻ ലോകരാജ്യങ്ങൾ ഉൾപ്പെടുന്ന യുഎൻ പോലുള്ള ഉന്നതതല സംഘടന വേണമെന്നും പഠനം നിർദേശിക്കുന്നു.