ഇന്ത്യയിലെയും നോർവേയിലെയും കുട്ടികളുടെ വളർത്തലും വിദ്യാഭ്യാസ രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വ്യവസായ പ്രമുഖനും സോഷ്യൽ മീഡിയ നിരീക്ഷകനുമായ വിനോദ് തുരിയത്മാൻ. ഇരു രാജ്യങ്ങളിലും വർഷങ്ങളോളം ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ഇന്ത്യയും നോർവേയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സമ്പത്തോ പണമോ അല്ലെന്നും, മറിച്ച് കുട്ടികളോട് കാണിക്കുന്ന സമീപനത്തിലും അവരെ വളർത്തുന്ന രീതിയിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ കൗമാരക്കാർ നേരിടുന്ന അമിതമായ പഠനഭാരത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സ്കൂളിലെ നീണ്ട പഠനമണിക്കൂറുകൾക്ക് ശേഷം വീണ്ടും കോച്ചിംഗ് ക്ലാസുകളിലും ട്യൂഷനുകളിലും മണിക്കൂറുകളോളം സമയം ചെലവഴിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. മാതാപിതാക്കൾ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിക്കുമ്പോൾ, സ്കൂളുകൾ റാങ്കുകളിലും കോച്ചിംഗ് സെന്ററുകൾ ലാഭത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഓട്ടത്തിനിടയിൽ കുട്ടികൾക്ക് അവരുടെ വിലപ്പെട്ട കുട്ടിക്കാലം തന്നെ നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കുട്ടികളിലെ ജിജ്ഞാസയും സ്വതന്ത്ര ചിന്തയും സർഗ്ഗാത്മകതയും വളർത്താനാണ് ഊന്നൽ നൽകുന്നത്. അവിടെ കുട്ടികൾക്ക് കളിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കാനും ആവശ്യത്തിന് സ്വാതന്ത്ര്യവും സമയവും ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ ഉയർന്ന മത്സരസ്വഭാവമുള്ള വിദ്യാഭ്യാസ സംസ്കാരത്തെ വിനോദ് തുരിയത്മാൻ ശക്തമായി വിമർശിച്ചു. കേവലം പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിജയം അളക്കപ്പെടുന്നതിനാൽ കുട്ടികൾ നിരന്തരമായ മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നത്.
“ഒരു പരീക്ഷയാണ് തങ്ങളുടെ ജീവിതവും മൂല്യവും തീരുമാനിക്കുന്നത് എന്ന് ഒരു കൗമാരക്കാരനും കരുതുന്ന അവസ്ഥയുണ്ടാകരുത്,” അദ്ദേഹം കുറിച്ചു. കേവലം നിർദ്ദേശങ്ങൾ അനുസരിക്കുന്ന കുട്ടികളെയല്ല, മറിച്ച് ആത്മവിശ്വാസവും സന്തോഷവുമുള്ള ഒരു തലമുറയെയാണ് ഇന്ത്യയ്ക്ക് ആവശ്യം.
കുട്ടികളുടെ മാനസികാരോഗ്യവും സന്തോഷവും പണയം വെച്ചുകൊണ്ട് നേടുന്ന ഉയർന്ന മാർക്കുകളിലല്ല രാജ്യത്തിന്റെ ഭാവി കിടക്കുന്നത്. അതിനാൽ വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധരും നേതാക്കളും ഈ കാര്യത്തിൽ അടിയന്തിര മാറ്റങ്ങൾ വരുത്തണമെന്നും എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു കുട്ടിക്കാലത്തിനും നല്ല ഭാവിക്കും അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
