മലിനജലം നിറഞ്ഞു കാഞ്ഞൂര്‍ ആലത്തിപാടവും കണ്ണാട്ടുകുളവും

ekm-malinyamകാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ ആലത്തിപാടവും പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ കണ്ണാട്ടുകുളവും മലിനജലം കൊണ്ട് നിറഞ്ഞു. മൂന്നു പൂ കൃഷി ചെയ്തിരുന്ന ആലത്തിപ്പാടത്തിലേക്കു പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന റൈസ് മില്ലുകളില്‍  നിന്നും തുറന്നു വിടുന്ന മലിനജലം മൂലം നശിക്കുന്ന സ്ഥിതിയാണ്.

മലിനജലം കെട്ടികിടക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് പാടത്തേക്ക് ഇറങ്ങുവാന്‍ പറ്റാത്ത അവസ്ഥയാണ്. പിഡബ്ലുഡി റോഡിനടിയിലൂടെ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് വഴിയാണ് മലിനജലം പാടത്തേക്ക് ഒഴുക്കി വിടുന്നത്. രൂക്ഷമായ ഗന്ധം മൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.പാടത്ത് കെട്ടികിടക്കുന്ന മലിനജലം ഒഴുകിയെത്തുന്നത് കണ്ണാട്ടുകുളത്തിലാണ്. നാലു ലക്ഷം രൂപ ചെലവഴിച്ചു കെട്ടി സംരക്ഷിക്കുന്നതാണ് കണ്ണാട്ടുകുളം.

കല്ലയം ഭാഗത്തെ ജനങ്ങള്‍ ജലസേചനത്തിനും മറ്റുമായി ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. മലിനജലം കെട്ടികിടക്കുന്നതിനാല്‍ കഴിഞ്ഞ മാസം മത്സ്യങ്ങളും ചത്തു പൊങ്ങിയിരുന്നു. റൈസ് മില്ലുകള്‍ മലിനജലം ഒഴുക്കുന്നതിനെതിരേ ശാന്തിനഗര്‍ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിനു തയാറെടുക്കുകയാണ്. സമരസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലേക്കു ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ പി.എസ്. നൗഷാദ്, കെ.കെ. പോള്‍, ടി.ഡി. വര്‍ഗീസ്, പി.ജെ. തങ്കപ്പന്‍, പി.ഡി. തോമസ് എന്നിവര്‍ അറിയിച്ചു.

Related posts