യൂട്യൂബർമാർ തമ്മിലുള്ള തർക്കം വെടിവയ്പിലും ദന്പതിമാരുടെ ദാരുണമരണത്തിലും കലാശിച്ചു. അമേരിക്കയിലെ ലാസ് വഗാസിലാണു സംഭവം. യൂട്യൂബറായ ഫിന്നി ഡാ ലെജൻഡും ഭാര്യയുമാണു കൊല്ലപ്പെട്ടത്. മാനുവൽ റൂയിസ് എന്ന യൂട്യൂബറാണ് ഇരട്ടക്കൊല നടത്തിയത്.
യൂട്യൂബർമാർ പോസ്റ്റ് ചെയ്ത വീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞത്. നിരവധി വിഷയങ്ങളിൽ ഇവര്‍ തമ്മില്‍ നേരത്തെതന്നെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ അവസാനമാണ് കൊലപാതകങ്ങളെന്നും പോലീസ് വ്യക്തമാക്കി.
വെഗാസ് സ്ട്രിപ്പിൽ ബെല്ലാജിയോ കാസിനോയ്ക്ക് സമീപം ഫിന്നി ഭാര്യക്കൊപ്പം ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണു വെടിവയ്പ് നടന്നത്. ഫിന്നി ചിത്രീകരിച്ച് കൊണ്ടിരുന്ന വീഡിയോയില്‍ വെടിവയ്പ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.