മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിനിടെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 സീസൺ കലണ്ടറിൽ ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍.
കരാര്‍ പുതുക്കിയില്ല
ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം.
ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം.
2025-26 സീസണിലേക്കുള്ള കളിക്കാരുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള ചര്‍ച്ചകളിലാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍. ഐഎസ്എല്‍ എന്നു തുടങ്ങുമെന്ന കൃത്യത ഇല്ലാതായതോടെ ക്ലബ്ബുകളും കളിക്കാരും ആശങ്കയിലായിരിക്കുകയാണ്.