ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടതില്‍ പ്രതികരിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലയണല്‍ മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം.
ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്.
അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട.
എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്മാരായ സ്പെയിനും അഭിനന്ദനം എന്നും മെസിയുടെ കുറിപ്പില്‍ പറയുന്നു.
നോക്കൗട്ട് പോരാട്ടങ്ങളിൽ അവിശ്വസനീയ ജയങ്ങളുമായി ഫൈനലിലെത്തിയ അർജന്റീനയ്ക്ക് പക്ഷേ കലാശപ്പോരിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിക്കുന്നതിലും ടീം പൂർണമായി പരാജയപ്പെട്ടു. മെസിയിലേയ്ക്ക് പന്തെത്തിയ നിമിഷങ്ങളും വളരെ അപൂർവമായിരുന്നു.
ഗ്രൗണ്ടിലെ അനാവശ്യമായ പരുക്കൻ കളിയിൽ തുടങ്ങിയ അർജന്റീനയുടെ വീഴ്ച അവസാന വിസിലിനു ശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുന്നതിലും മോശം പെരുമാറ്റത്തിലുമാണ് അവസാനിച്ചത്.
