കാര്‍ഡിഫ്: ജന്മനാട്ടിലെ ക്ലബ്ബായ കാര്‍ഡിഫ് സിറ്റി എഫ്സിയെ സ്വന്തമാക്കാന്‍ വെയ്ൽസ് ഇതിഹാസ ഫുട്ബോളര് ഗാരെത് ബെയ്ല്. ഗാരെത് ബെയ്ല് പങ്കാളിയായ കണ്‍സോര്‍ഷ്യമാണ് ക്ലബ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, ഇംഗ്ലണ്ട് ലീഗ് വണ്‍ ക്ലബ്ബായ പ്ലൈമൗത്ത് ആര്ഗൈലിനെ ഏറ്റെടുക്കാന്‍ ഈ കണ്‍സോര്‍ഷ്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ഗാരെത് ബെയ്ലിന്റെ മോഹം വെയ്ല്‍സ് ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയിലേക്കു തിരിഞ്ഞത്.
കാർഡിഫില്‍ ജനിച്ച ഗാരെത് ബെയ്ല്, ഇക്കാലമത്രയുമായി സ്വന്തം നാട്ടിലെ ക്ലബ്ബിനായി കളിച്ചിട്ടില്ല. എന്നാല്‍, താരത്തിന്റെ അമ്മാവന് കാര്‍ഡിഫ് സിറ്റിക്കുവേണ്ടി പന്ത് തട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്ടണ് എഫ്സിയുടെ യൂത്ത് സിസ്റ്റം വഴിയാണ് ബെയ്ല് ഫുട്ബോള്‍ കളിച്ചു വളര്‍ന്നത്.
സീനിയര്‍ കരിയറില്‍ സതാംപ്ടണിനുശേഷം ടോട്ടന്‍ഹാം ഹോട്സ്പുര്‍, റയല്‍ മാഡ്രിഡ്, ലോസ് ആഞ്ചലസ് എഫ്സി ടീമുകള്‍ക്കായും കളിച്ചു. വെയ്ല്‍സിനായി 2006-22 കാലഘട്ടത്തില്‍ കളിച്ച് 111 മത്സരങ്ങളില്‍നിന്ന് 41 ഗോള്‍ സ്വന്തമാക്കി. വെയ്ല്‍സിനായി രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം, ഗോള്‍ റിക്കാര്‍ഡുകള്‍ക്ക് ഉടമായാണ് 35കാരനായ ബെയ്ല്. 2013ല്‍ അക്കാലത്തെ ലോക റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് (100.8 മില്യണ്‍ യൂറോ) ടോട്ടന്‍ഹാമില്‍നിന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ബെയ്ലിനെ സാന്റിയാഗോ ബര്‍ണബ്യൂവില്‍ എത്തിച്ചതെന്നതും ചരിത്രം.