നാൽപ്പത്തിയൊന്നു വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. നിശ്ചയിച്ചതുപോലെ നടന്നാൽ, ഇന്ന് ഉച്ചയ്ക്ക് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം പതിനാല് ദിവസം നീളുന്ന ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽനിന്നാണ് പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരുന്നത്.
ശുഭാംശു ശുക്ലയ്ക്കു പുറമെ, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആക്സിയം- 4 ദൗത്യത്തിന്റെ ഭാഗമായാണ് ഇവരുടെ യാത്ര.
നാളെ വൈകിട്ട് 4.30ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും.
ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാകും ശുഭാംശു. വിംഗ് കമാൻഡർ രാകേഷ് ശർമയാണ് ഇതിനു മുന്പ് ബഹിരാകാശയാത്ര നടത്തിയ ഇന്ത്യക്കാരൻ. 1984ലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷനാണിത്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം ദൗത്യം മാറ്റിവച്ചിരുന്നു. മൈക്രോ ഗ്രാവിറ്റിയിൽ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം.
ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. പതിനാല് ദിവസത്തിനുശേഷം സംഘം മടങ്ങും.
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാംശു. ഗഗൻയാൻ പദ്ധതിക്ക് ശുഭാംശുവിന്റെ ബഹിരാകാശയാത്ര കൂടുതൽ കരുത്ത് പകരും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നത്.