അമ്പലപ്പുഴ: റെയിൽവേ ക്രോസിലൂടെയുള്ള ദുരിതയാത്രയിൽ പരാതിനൽകി മടുത്തു നാട്ടുകാർ. കരുമാടി റെയിൽവെ ക്രോസിലൂടെയുള്ള യാത്രയാണു നാട്ടുകാർക്കു ദുരിതമായിമാറിയത്.
സ്കൂളിനു സമീപമുള്ള റെയിൽവേ ക്രോസിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുകയാണ്. ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത് ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും. സൈക്കിളിലും ബൈക്കുകളിലും സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നതു പതിവാണ്.
നിരവധി സ്കൂൾ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരം തേടി നാട്ടുകാരും പ്രദേശത്തെ പല സംഘടനകളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
കെഎസ്ആർടിസി ബസ് റൂട്ടുള്ള ഇവിടുത്തെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഭാരവാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ അപകടം സംഭവിക്കുമ്പോൾ വാഹനങ്ങൾ ഈ വഴിയിലൂടെയാണു തിരിച്ചുവിടുന്നത്.
ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ സമയം ഇതുവഴി കടന്നുപോകുന്നത്. യാത്രാദുരിതം അടിയന്തിരമായി പരിഹാരിക്കാൻ റെയിൽവെ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.