പയ്യന്നൂര്‍: ഇന്ത്യന്‍ ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ല നാലംഗ സംഘത്തിലൊരുവനായി ഇന്ന് വൈകുന്നേരം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ ഇന്ത്യക്കാരുടെ ഓര്‍മകള്‍ 41 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കും.
41 വര്‍ഷം മുമ്പ് വിംഗ് കമാൻഡർ രാകേഷ് ശര്‍മ നടത്തിയ ബഹിരാകാശ യാത്ര ഇന്ത്യയിലെ പത്രമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. കെഎസ്ഇബിയിലെ റിട്ട. ജീവനക്കാരന് കുന്നരുവിലെ ചന്ദ്രകാന്തത്തില്‍ പി.പി. ചന്ദ്രന് അന്നത്തെ ദിവസം ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയതും ഈ വാര്‍ത്താ പ്രാധാന്യം മൂലമാണ്.
ഇദ്ദേഹം നിധിപോലെ കരുതുന്ന നാലുപതിറ്റാണ്ടിനിടയിലെ പ്രധാന സംഭവങ്ങളുടെ പത്രവാര്‍ത്താ ശേഖരണം തുടങ്ങിയത് അന്നേ ദിവസമാണ്. രാകേഷ് ശര്‍മ ഭ്രമണപഥത്തിലെത്തിയ വാര്‍ത്തയോടെയായിരുന്നു പ്രധാന സംഭവങ്ങളുടെ വാർത്താ ശേഖരണമാരംഭിച്ചത്.
ഇദ്ദേഹത്തിന്റെ ശേഖരത്തിലെ രണ്ടായിരത്തി അഞ്ഞൂറോളം പത്രക്കട്ടിംഗുകളിൽ കല, സാഹിത്യം, നവോഥാനം, യുദ്ധം, രാഷ്ട്രീയം, പരിസ്ഥിതി, യുദ്ധക്കെടുതികള്‍, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍, പ്രധാന വ്യക്തികളുടെ മരണം, അടിയന്തരാവസ്ഥ കാലത്തെ പത്രങ്ങൾ എന്നിവയെല്ലാമുണ്ട്.
ഓരോ സംഭവങ്ങളും പ്രത്യേകം ഫയലുകളാക്കിയാണ് സൂക്ഷിച്ചിട്ടുള്ളത്. കൂടാതെ പലയിടങ്ങളില്‍നിന്നും ശേഖരിച്ച സ്വാതന്ത്ര്യ സമരകാലം മുതലുള്ള ചരിത്രങ്ങളുമുണ്ട്. പത്രലോകത്തെ മലയാളത്തിന്റെ ആദ്യാക്ഷരമായ ദീപിക, രാഷ്ട്രദീപിക, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി ഉൾപ്പടെ മലയാളത്തിലെ ഒട്ടു മിക്ക പത്രങ്ങളുടെ ശേഖരവും ചന്ദ്രന്റെ കൈവശമുണ്ട്.
ഓരോ വാർത്തകളെയും വ്യത്യസ്ത പത്രങ്ങൾ എങ്ങിനെ അവതരിപ്പിക്കുന്നുവെന്നത് ഈ ശേഖരം വ്യക്തമാക്കുന്നു. കാലങ്ങളായി ശേഖരിച്ചുവച്ചിരിക്കുന്ന ഈ പത്രകെട്ടുകള്‍ വെറും കടലസുകളെന്നതിലുപരി പിന്നിട്ട ചരിത്രത്തിന് നേരെപിടിച്ച കണ്ണാടികൂടിയായി മാറുകയാണ്.