ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്.
ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്.
നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത് ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്. ആർആർടി ഉൾപെടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആനകളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്.