തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തില്‍ മതസംഘടനകള്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സൂംബക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ കാരണമാകും. സ്കൂളുകളില്‍ കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. എല്ലാവരും നിര്‍ബന്ധമായും സൂംബയില്‍ പങ്കെടുക്കണം. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സൂംബക്കെതിരേ നിലപാടു സ്വീകരിക്കുന്ന മതസംഘടനകളുടെ നടപടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനും മാത്രമാണ് ഉപകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനാലംഘനമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ സ്കുള് സമയമാറ്റത്തിന്റെ കാര്യത്തിലും മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നായിരുന്നു മതസംഘടനകളുടെ നിലപാട്.