ന്യൂഡൽഹി: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിനു മത്സരക്രമമായി. ഇന്ത്യ ആതിഥേയരാകുന്ന ലോകകപ്പിൽ ഇന്ത്യയും അയൽ രാജ്യമായ പാക്കിസ്ഥാനും ഒരേ പൂളിൽ. ആറു ഗ്രൂപ്പുകളുള്ള ടൂർണമെന്റിലെ പൂൾ ബിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും.
നവംബർ മുതൽ ഡിസംബർ വരെയാണ് ലോകകപ്പ്. ടൂർണമെന്റിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ഓഗസ്റ്റ്്- മുതൽ സെപ്റ്റംബർ വരെ നടക്കുന്ന ജൂണിയർ ഏഷ്യകപ്പ് ഇതിനു വ്യക്തത വരുത്തും. ഏഷ്യ കപ്പ് ബിഹാറിലെ രാജ് ഗിറിലാണ് നടക്കുക.
2026 ലോകകപ്പ് യോഗ്യതാ ടൂർണമെന്റ് എന്ന നിലയിൽ ഏഷ്യ കപ്പ് ടീമുകൾക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനാൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരാനുള്ളുള്ള സാധ്യത കുറവാണ്.
നിലവിലെ റിപ്പോർട്ടിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നാണ് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ഉദ്യോഗസ്ഥ പറയുന്നത്. ഇതിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ, ഏഷ്യൻ ഹോക്കി ഫെഡറേഷൻ (എഎച്ച്എഫ്), ഹോക്കി ഇന്ത്യ എന്നിവ വ്യക്തത വരുത്തിയിട്ടില്ല.
സർക്കാർ നിർദേശങ്ങൾ പാലിക്കുമെന്നും നിലവിൽ മറ്റ് സാഹചര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി പറഞ്ഞു. ബാക്കിയുള്ള ഏഴ് ടീമുകളുമായി മത്സരം തുടരുമോ അതോ പാക്കിസ്ഥാൻ യാത്ര ചെയ്യുന്നില്ലെങ്കിൽ ഒരു ബദൽ ടീമിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന്, അത് എഎച്ച്എഫിന്റെ തീരുമാനമാണെന്ന് ടിർക്കി പറഞ്ഞു.