മുളന്തുരുത്തിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേ സ്വകാര്യ ബസുകാരുടെ ശകാരവര്‍ഷം

kkd-busമുളന്തുരുത്തി: വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ സ്വകാര്യ ബസുകാരുടെ വക പീഡനം. വിദ്യാര്‍ഥികളെ കയറ്റാതെ മത്സരിച്ചോടുന്ന സ്വകാര്യ ബസുകാര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെത്തിയപ്പോള്‍ ഇവരോടും അസഭ്യവര്‍ഷമെന്ന് പരാതി. ഇന്നു രാവിലെയാണ് രക്ഷിതാക്കള്‍ സംഘടിച്ച് മുളന്തുരുത്തി പള്ളിത്താഴം ജഗ്ഷനിലെത്തിയത്. തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന   സ്വകാര്യ ബസുകാരാണ് പലപ്പോഴും വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാകാതിരിക്കുകയും, ശകാരവര്‍ഷം ചൊരിയുകയും ചെയ്യുന്നത്.

പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളോടും  ഇവര്‍ പലപ്പോഴും മോശമായി സംസാരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. ഇതേത്തുടര്‍ന്നിപ്പോള്‍ വിദ്യാര്‍ഥികളെ ബസ് കയറ്റിവിടാന്‍ രക്ഷിതാക്കളുമെത്തുന്നത്. ഇന്ന് രാവിലെ ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ രക്ഷിതാക്കളോടും ഇവിടെനിന്നും കയറുന്ന മറ്റ് യാത്രക്കാരുമെല്ലാം ആക്രോശിച്ച് അസഭ്യം പറഞ്ഞതിനേത്തുടര്‍ന്ന് ഏറെ നേരം തര്‍ക്കമുണ്ടായി.

എറണാകുളം ഭാഗത്തേക്കും ഇതു തന്നെയാണ് സ്ഥിതി. ബസുകാര്‍ മത്സരിച്ചോടി എത്തുന്നതാണ് വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാകാതിരിക്കുന്നത്. രാവില എട്ടിനും ഒമ്പതിനുമിടയില്‍ പള്ളിത്താഴം ജംഗ്ഷനില്‍ ഇതു പോലുള്ള തര്‍ക്കങ്ങള്‍ പതിവായിരിക്കുയാണ്. ഗതഗാതം നിയന്ത്രിക്കാന്‍ ഇവിടെ ഒരു ട്രാഫിക് വാര്‍ഡനുണ്ടന്നല്ലാതെ പോലീസിന്റെ സാന്നിധ്യമൊന്നുമില്ല. രാവിലെ സമയത്ത് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോലീസിനെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പഞ്ചായത്തഗം ബിനോയി ഹരിദാസ് ആവശ്യപ്പെട്ടു.

Related posts