അദിതി കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നുവര്‍ഷം കഠിന തടവ്

KKD-KOLARRESTകോഴിക്കോട്: ഏഴുവയസുകാരി അദിതിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവര്‍ക്ക് മൂന്ന്് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുട്ടിയുടെ അച്ഛന്‍ ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ഷൊര്‍ണൂര്‍ കൊളപ്പുള്ളി പടിഞ്ഞാറെപ്പാട്ട് സ്വദേശിനി ദേവിക എന്ന റംല ബീഗം എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന കണ്ടെത്തിയത്.

കുട്ടിയുടെ അച്ഛനും ഒന്നാം പ്രതിയുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തൂക അദിതിയുടെ മൂത്ത സഹോദരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. 2013 ഏപ്രില്‍ 29നാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് അദിതി കൊല്ലപ്പെട്ടത്. 29ന് രാത്രി 11ഓടെ അപസ്മാരമാണെന്ന് പറഞ്ഞ് സുബ്രഹ്മണ്യനും ദേവികയും അദിതിയെ അബോധാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴിമധ്യേ മരിച്ചു.  കുഞ്ഞിനെ ക്രൂരമായ മര്‍ദ്ദനത്തിനാണ് രക്ഷിതാക്കള്‍ വിധേയരാക്കിയത്.

കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലും ഇടുപ്പിലും തിളച്ചവെള്ളം ഒഴിച്ച് ഇവര്‍ പൊള്ളിക്കുകയും ചെയ്തിരുന്നു. തലയിലുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞിന് മര്‍ദ്ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.  ഇടുപ്പിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള ചതവും അണുബാധയുമാണ് മരണകാരണമായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബിലാത്തിക്കുളം ബിഇഎം യുപി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി.

Related posts