അടൂര്‍: കളക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില് വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ ആലേഖ് (സൂര്യ, 20) എന്നിവരാണ് അറസ്റ്റിലായത്.
12ന് ഉച്ചയ്ക്ക് അടൂര്‍ ബൈപാസിനു സമീപമുള്ള ചെറുപുഞ്ചയില്‍ ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി 1.9 ലക്ഷം രൂപയടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റായ ശ്രീദേവ് കളക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോകുന്നതിനിടെയാണ് ഇവര്‍ ഒരു സ്കൂട്ടറില്‍ എത്തി തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തത്.
കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.അടൂര്‍ ഡിവൈഎസ്പി എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്ഐ അനൂപ് രാഘവൻ, എഎസ്ഐ മഞ്ചുമോള്‍, സിപിഒമാരായ ശ്യാം, രാഹുൽ, നിധിന് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.