ചേർത്തല: ചീങ്കണ്ണിയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞതോടെ നാട്ടിൽ ഭീതിപരന്നു. സംഭവം പിന്നീട് ഗൗരവമായതോടെ അർത്തുങ്കൽ പോലീസ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട കരിപ്പേൽച്ചാൽ പ്രദേശത്ത് ഞായറാഴ്ച ഉച്ചയോടെ പുതുവൽ നികർത്തിൽ പ്രസന്നയാണ് ചീങ്കണ്ണിയെ കണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കണ്ടത്.
വാർഡ് മെംബർ രാജഗോപാൽ അർത്തുങ്കൽ പോലീസിൽ വിവരം അറിയിച്ചതോടെ തെരച്ചിൽ നടത്തിയെങ്കിലും ചീങ്കണ്ണി ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചീങ്കണ്ണി എത്താനുള്ള സാഹചര്യമില്ലാത്തതിനാൽ ഉടുമ്പിനെയാകും പ്രസന്ന കണ്ടതെന്ന നിഗമനത്തിലാണ് പോലീസ്.
ചാലിന് സമീപം നിൽക്കുന്ന മരത്തിന് ചുവട്ടിൽ സ്ഥിരമായി ചീങ്കണ്ണി വന്നു പോകുന്ന പാടും കൂടും പ്രസന്ന പോലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്. വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന പ്രസന്ന ഉടുമ്പുകളെ സ്ഥിരമായി കാണാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം താന്‍ കണ്ടത് ചീങ്കണ്ണീയാണെന്ന് പ്രസന്ന ഉറപ്പിച്ചുതന്നെ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നത് ഭീതിയുടെ ആഴം കൂട്ടുന്നുണ്ട്. കരിപ്പേൽചാൽ അറബിക്കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചാലാണ്. ചാലിലും മറ്റ് പ്രദേശത്തും കുറ്റിക്കാടു പിടിച്ചുകിടക്കുന്നതിനാൽ ഉൾപ്രദേശങ്ങളിലേക്കു കൂടുതൽ തിരച്ചിൽ നടത്താനും ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.