അഞ്ചല്‍ കന്നുകാലിചന്തയുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ

klm-kannulai'അഞ്ചല്‍: കാലികച്ചവടത്തിന് പ്രസിദ്ധ അഞ്ചല്‍ കന്നുകാലിചന്തയുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ തുടരുന്നു. ഗ്രാമപഞ്ചായത്തിന്റെ ഉദാസീന നടപടികള്‍ മൂലം കച്ചവടത്തിനായി എത്തുവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.  അഞ്ചല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് ജില്ലയിലെ തന്നെ പ്രസിദ്ധമായ കന്നുകാലിചന്ത പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം കന്നുകാലി കച്ചവടം പൊടിപൊടിക്കുന്ന ഇവിടെ മണ്ണെടുത്ത് നികത്തിയ സ്ഥലത്ത് ആകെയുള്ളത് കച്ചവടക്കാര്‍തന്നെ താല്‍ക്കാലികമായി കെട്ടിയ ചെറിയ രണ്ടു ഷെഡുകള്‍മാത്രം.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ കന്നുകാലി കച്ചവടം നടക്കുന്നത്. ചന്തദിവസങ്ങളില്‍ നൂറുകണക്കിന് കന്നുകാലികളെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടെയെത്തിച്ച് വില്പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍പോലും കച്ചവടത്തിനായി അഞ്ചല്‍ കന്നുകാലിചന്തയിലെത്തുന്നുണ്ട്.

കന്നുകാലിയൊന്നിന് 20 രൂപയാണ് ചന്തയില്‍ നിന്നും പിരിച്ചെടുക്കുന്നത്. ചന്തയിലെത്തിക്കുന്ന കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുന്നതിനുപോലും കച്ചവടക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. സമീപത്തെ തോട്ടില്‍ നിന്നാണ് ഇവയ്ക്ക് വെള്ളം കൊടുക്കുന്നത്. വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളം വറ്റിയാല്‍ പണം കൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിക്കുകയാണ് ഭൂരിഭാഗം കച്ചവടക്കാരും ചെയ്യുന്നത്.  ചന്തയില്‍ കച്ചവടം നടത്തുന്നതിനായി തമിഴ്‌നാട്ടില്‍നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും തലേദിവസം രാവിലെ മുതല്‍ കന്നുകാലികളുമായി നിരവധി കച്ചവടക്കാരാണ് ഇവിടെ എത്തുന്നത്.

ഒരു ദിവസം പൂര്‍ണമായി കച്ചവടത്തിനുവേണ്ടി ചെലവഴിക്കുന്ന ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന അവസ്ഥയാണ് ചന്തയിലുള്ളത്. ഒരു കിണറും ശൗചാലയവും നിര്‍മിച്ചു നല്‍കിയാല്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നിരിക്കെ പഞ്ചായത്ത് ഭരണസമിതി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാലിചന്തയില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള പൊതുചന്തയില്‍ വിവിധ പദ്ധതികളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് അവയെല്ലാം ഉപയോഗരഹിതമായ അവസ്ഥയിലാണ്.

മാലിന്യസംസ്കരണ പ്ലാന്റ്, മത്സ്യവില്പന ശാല എന്നിവയ്ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഇവയെല്ലാം ഇപ്പോള്‍ പ്രയോജനമില്ലാതെ ഉപേക്ഷിച്ച നിലയിലാണ്. ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളുടെ പേരില്‍ അനാവശ്യമായി ചെലവഴിക്കുന്ന ഫണ്ടിന്റെ ചെറിയൊരുവിഹിതം കന്നുകാലിചന്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിച്ചാല്‍ അത് നൂറുകണക്കിന് കാലികച്ചവടക്കാര്‍ക്ക് പ്രയോജനം ചെയ്യും.

നിരവധി തവണ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് കന്നുകാലി കച്ചവടക്കാര്‍ പറയുന്നത്. ജില്ലയിലെതന്നെ ഏറ്റവും പഴക്കംചെന്നതും പ്രസിദ്ധവുമായ അഞ്ചല്‍ കന്നുകാലിചന്തയിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.

Related posts