അമരവിള ചെക്ക്‌പോസ്റ്റിലെ സിസിടിവി കാമറകള്‍ ഇനിയെന്ന് മിഴിതുറക്കും

tvm-cameraഅമരവിള: അമരവിള സംയോജിത ചെക്ക്‌പോസ്റ്റിലെ സി സി ടി വി കാമറകള്‍ മിഴിയടച്ചിട്ട് എട്ട് വര്‍ഷം കഴിയുന്നു. ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യ മാക്കുന്നതിന്റെ ഭാഗമായി 2008 ലാണ് അമരവിള ചെക്ക് പോസ്റ്റിന്റെ വിവിധഭാഗങ്ങളില്‍ നാല് കാമറകള്‍ സ്ഥാപിച്ചത് .    പ്രവേശന കവാടത്തിലും വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന ദേശീയ പാതയിലും യാര്‍ഡിലും ബില്ലിംഗ് കൗണ്ടറിന് മുന്നിലുമാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത് .

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തിരുവനന്തപുരം ടാക്‌സ് ടവറിലിരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് കാമറാ സംവിധാനം ഒരുക്കിയതെങ്കിലും ചെക്ക്‌പോസ്റ്റിലെ കംപ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ തിരുവനന്തപുരത്ത് തത്‌സമയം കാണുന്ന രീതി തുടക്കത്തിലെ പാളി . പതിനഞ്ച് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച കാമറകള്‍ ഓരോന്നായി കണ്ണടച്ചതോടെ സി സി ടി വി സംവിധാനം മൊത്തത്തില്‍ അവതാളത്തിലായി.

തുടര്‍ന്ന് വാണിജ്യ നികുതി വിഭാഗം കെല്‍ട്രോണിനെ വിവരം അറിയിച്ചെങ്കിലും 2008 ല്‍ സ്ഥാപിച്ച തീരെ പഴക്കം ചെന്ന കാമറകള്‍ റിപ്പയര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണു ലഭിച്ചത്.  തുടര്‍ന്ന് സി സി ടി വി കാമറകള്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളുള്‍പ്പെടെ തകര്‍ന്നതോടെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റില്‍ പഴകിയ ഇലക്‌ട്രോണിക് സാധനങ്ങളുടെ കൂട്ടത്തില്‍  ചവറ്റുകൂനയില്‍ തള്ളിയിരിക്കെയാണ് കാമറകളും.  രണ്ട് വര്‍ഷം മുമ്പ് ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ച ടാക്‌സ് കമ്മീഷണര്‍ ഉടന്‍ കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നാളിതുവരെ നടപടിയില്ല.

Related posts