ക്യാംബെല്‍ വെറുമൊരു കുട്ടിയല്ല; അവന്റെ മനസില്‍ നന്മയുണ്ട്

pavaടാസ്മാനിയക്കാരനായ ക്യാംബെല്‍ റെമീസ് എന്ന 12 വയസുകാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ടെഡി ബെയറുകള്‍ നിര്‍മിക്കുകയാണ്. സ്വയം കളിക്കാനല്ല. അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്‍കാനാണിവ. സ്വന്തം മെഷീനില്‍ സ്വന്തം കൈകൊണ്ടു നിര്‍മിച്ച പാവക്കുട്ടികളുമായി ആശുപത്രികള്‍ കയറിയിറങ്ങുന്ന ഈ കൊച്ചു ബാലന്‍ രോഗത്തിന്റെ വേദനയില്‍ കഴിയുന്ന സമപ്രായക്കാര്‍ക്ക്  ആശ്വാസമാകാനാണ് ശ്രമിക്കുന്നത്.

മൂന്നു വര്‍ഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തിലാണ് രോഗികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ക്യാംബെല്‍ മാതാപിതാക്കളെ സമീപിച്ചത്. കടയില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നത് വളരെ ചെലവുള്ള കാര്യമാണെന്ന് മനസിലാക്കിയ ക്യാംബെല്‍ തുന്നല്‍ പഠിച്ചു. മതാപിതാക്കള്‍ നല്‍കിയ മെഷീനില്‍ ദിവസവും ഓരോ പാവകള്‍ തയ്ച്ചു തുടങ്ങി. ഒരു വര്‍ഷംകൊണ്ട് 365പാവകള്‍ നിര്‍മിക്കുകയായിരുന്നു ക്യാംബെലിന്റെ ലക്ഷ്യം.

കുട്ടികള്‍ക്ക് പ്രിയപ്പെട്ട ടെഡി ബെയറുകളെയാണ് പ്രധാനമായും തുന്നിയെടുക്കുന്നത്. ഇവയ്‌ക്കോരോന്നിനും പേരും നല്‍കും. ഈ പാവക്കുട്ടികളുമായി സമീപത്തെ ആശുപത്രികളിലെത്തി അവിടെ ചികില്‍സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സമ്മാനമായി നല്‍കും. കുട്ടികള്‍ക്കു മാത്രമല്ല കാന്‍സര്‍ രോഗിയായ സ്വന്തം പിതാവിനും ക്യാംബെല്‍ പാവക്കുട്ടിയെ തുന്നി നല്‍കി.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി എണ്ണൂറിലധികം കരടി പാവകളെ കുട്ടികള്‍ക്കായി നിര്‍മിച്ചു നല്കി. നിര്‍മിച്ച പാവകള്‍ നല്‍കാന്‍ കുട്ടികളെ കെണ്ടത്താനാവാതെ വരുമ്പോള്‍ അവ ഓണ്‍ലൈന്‍ വഴി വില്‍ക്കും. ഇങ്ങനെ ലഭിക്കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.കുഞ്ഞു ക്യാംബെലിന്റെ ഈ നല്ല പ്രവര്‍ത്തനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാവകളെ നിര്‍മിക്കാനാവശ്യമായ തുണികളും മറ്റും സൗജന്യമായി നല്‍കാന്‍  നിരവധിപേര്‍  മുന്നോട്ടു വന്നിട്ടുണ്ട്.

കാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിനായി ഒരു അത്താഴ വിരുന്നു സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്യാംബെ ല്‍ ഇപ്പോള്‍. തന്റെ സമയവും കഴിവുകളും അധ്വാനവുമെല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനായി നീക്കിവയ്ക്കുന്ന ഈ കൊച്ചു മിടുക്കനെ കാണുമ്പോള്‍ നമുക്ക് ആശ്വസിക്കാം, ഇല്ല നന്മ മരിച്ചിട്ടില്ല.

Related posts